മസ്‌ക്കറ്റ് വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനല്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍

By Web DeskFirst Published Jul 30, 2017, 3:33 AM IST
Highlights

മസ്‌ക്കറ്റ്: പ്രതിവര്‍ഷം 20 ദശലക്ഷം സഞ്ചാരികളെ ഉള്‍ക്കൊള്ളാനാകുന്ന മസ്‌ക്കറ്റ് രാജ്യാന്തരവിമാനത്താവള ടെര്‍മിനലിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. 1.8  ബില്യണ്‍  അമേരിക്കന്‍ ഡോളര്‍ ചിലവില്‍ നിര്‍മിക്കുന്ന പുതിയ രാജ്യാന്തര വിമാനത്താവളം ഈ വര്‍ഷം തന്നെ പൂര്‍ണമായും  പ്രവര്‍ത്തനം  ആരംഭിക്കുമെന്ന്  ഒമാന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.

മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ നിര്‍മാണം  97 ശതമാനം   പൂര്‍ത്തിയായതായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.  പ്രതിവര്‍ഷം 20 ദശലക്ഷം സഞ്ചാരികളെയാണ് പുതിയ ടെര്‍മിനല്‍ ലക്ഷ്യമിടുന്നത്. ഭാവിയില്‍ 48 ദശലക്ഷം  യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിധത്തില്‍ പല ഘട്ടങ്ങളിലായി വികസന പദ്ധതികളും അസൂത്രണം ചെയ്തിട്ടുണ്ട്.

പുതിയ എയര്‍പോര്‍ട്ടില്‍ വിവിധ വിമാനക്കമ്പനികളുടെ 118 ചെക്ക് ഇന്‍ കൗണ്ടറുകള്‍, 82 എമിഗ്രേഷന്‍ കൗണ്ടറുകള്‍, ബാഗെയ്ജ് നീക്കത്തിന്  പത്തു കണ്‍വേയര്‍ ബെല്‍റ്റുകള്‍, 29 വെയ്റ്റിംഗ് ലോഞ്ചുകള്‍, ഡ്യൂട്ടി ഫ്രീ ഏറിയ, റീറ്റെയ്ല്‍ സ്റ്റോറുകള്‍. ഭക്ഷണ ശാലകള്‍, വിവിധ അന്താരാഷ്ട്ര കോഫീ ഷോപ്പുകള്‍ എന്നിവയുണ്ടാകും. അഞ്ചു നിലകളിലായി 1100  വാഹനങ്ങള്‍ക്കും മറ്റൊന്നില്‍ 1200 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ്   സൗകര്യമുണ്ടാകും. 90 മുറികളുള്ള ഫോര്‍സ്റ്റാര്‍ ഹോട്ടലിന്റെ പണികളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. യാത്രക്കാര്‍ക്ക് നേരിട്ട് ടെര്‍മിനലില്‍ നിന്ന് വിമാനത്തിലേക്ക് പ്രവേശിക്കുവാന്‍ 40 എയ്‌റോ ബ്രിഡ്ജുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ടെര്‍മിലിന് 580,000 ക്യുബിക് മീറ്റര്‍ വിസ്തൃതിയാണ് ഉള്ളത്.

click me!