
തിരുവനന്തപുരം : നന്തന്‍കോട് മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ കൊന്ന കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ സ്വപ്നസഞ്ചാരിയെന്ന് ഡോക്ടറുടെ മൊഴി. അതുകൊണ്ടു തന്നെ പ്രതി സ്വബോധത്തോടെയാണോ കൃത്യം നടത്തിയതെന്നു പറയാന്‍ കഴിയില്ലെന്നും പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയിലെ സൂപ്രണ്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ മൊഴി നല്‍കി.
മേയ് 15 മുതല്‍ താനും രണ്ടു ഡോക്ടര്‍മാരും കേഡലിനെ പരിശോധിച്ചു വരികയാണെന്നും ഇയാള്‍ ഒന്നരവര്‍ഷമായി ചികിത്സയിലാണെന്നും സ്വബോധത്തോടെയാണോ കൊലപാതകങ്ങള്‍ നടത്തിയതെന്നു പറയാന്‍ കഴിയില്ലെന്നുമാണ് സൂപ്രണ്ടിന്റെ മൊഴി.
അതേസമയം കേഡലിനെ വിദഗ്ധരായ മെഡിക്കല്‍ സംഘത്തിന്റെ അടുത്ത് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന പോലീസിന്‍റെ ആവശ്യത്തില്‍ കോടതി ഇന്നു വാദം കേള്‍ക്കും. കഴിഞ്ഞമാസം എട്ടിനായിരുന്നു അച്ഛന്‍, അമ്മ, സഹോദരി, ബന്ധു എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്.
മൃതദേഹങ്ങള്‍ കത്തിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. കൊലപാതകങ്ങള്‍ നടത്തിയശേഷം ചെന്നൈയിലേക്കു രക്ഷപ്പെട്ട കേഡല്‍, അവിടെ നിന്നും തിരിച്ചു നാട്ടിലെത്തിയപ്പോള്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നായിരുന്നു ആദ്യം കേഡല്‍ പറഞ്ഞത്.
പിന്നീട് ഇയാള്‍ മൊഴി തിരുത്തുകയും വീട്ടില്‍ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറഞ്ഞു. വീണ്ടും മൊഴി തിരുത്തിയ കേഡല്‍ പിതാവിന്റെ സ്വഭാവദൂഷ്യമാണ് തന്നെ കൊലപാതകിയാക്കിയതെന്ന് പോലീസിനോട് പറഞ്ഞു.
പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു കോടതിക്കു ബോധ്യപ്പെട്ടാല്‍ അത് ശിക്ഷാവിധിയില്‍ കാര്യമായി പ്രതിഫലിക്കും. അതേസമയം, കേഡലിന്റെ മാനസിക നിലയ്ക്ക് കുഴപ്പമില്ലെന്നായിരുന്നു ആദ്യം പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam