പാകിസ്ഥാന്‍:അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കേസിൽ നിന്ന് രക്ഷപ്പെടാനായി മറ്റെവിടെയെങ്കിലും രാഷ്ട്രീയ അഭയം തേടാൻ ആഗ്രഹിക്കുന്നില്ലെന്നും ഷെരീഫ് വ്യക്തമാക്കി. ഭാര്യയുടെ ചികിത്സക്കായി ലണ്ടനിലുള്ള നവാസ്, ചികിത്സ കഴിയുമ്പോള്‍ തിരികെ എത്തുമെന്നും പറഞ്ഞു.
അഴിമതിക്കേസില്‍ ഇസ്ലാമാബാദ് കോടതി ഇന്നലെ നവാസ് ഷെരീഫിനെ പത്തുവർഷം തടവിന് ശിക്ഷിച്ചിരുന്നു. മകൾ മരിയം, മരുമകൻ മുഹമ്മദ് സഫ്ദർ എന്നിവരേയും അഴിമതിക്കേസിൽ കോടതി ശിക്ഷിച്ചു. മരിയത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് കോടതി വിലക്കുകയും ചെയ്തിട്ടുണ്ട്.
ലണ്ടനിലെ അവൻഫീൽഡ് ഹൗസിൽ നാല് ആഡംബര ഫ്ലാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് കേസ്. 72 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. മറിയത്തിന് 20 കോടി രൂപയും. കൂടാതെ നാല് അഴിമതിക്കേസുകൾ കൂടി നവാസ് ഷെരീഫിന്‍റെ മേലുണ്ട്. മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ സുപ്രീം കോർട്ട് അയോഗ്യനാക്കി പുറത്താക്കുകയായിരുന്നു.