നിതീഷ് കുമാർ രാജിവെച്ചു; മഹാസഖ്യം തകര്‍ന്നു

Published : Jul 26, 2017, 07:02 PM ISTUpdated : Oct 04, 2018, 05:23 PM IST
നിതീഷ് കുമാർ രാജിവെച്ചു; മഹാസഖ്യം തകര്‍ന്നു

Synopsis

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ രാജിവെച്ചു. അഴിമതി കേസിൽ ഉൾപ്പെട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് നിതീഷ് കുമാറിന്‍റെ അപ്രതീക്ഷിത രാജി. നിതീഷിന് പിന്തുണ നൽകുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. ജനങ്ങൾക്ക് വേണ്ടിയാണ് രാജിവെച്ചതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. കാലം ആവശ്യപ്പെട്ട രാഷ്ട്രീയ തീരുമാനമാണ് ബീഹാറിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞു.
 
ഒന്നരമാസത്തിലധികം നീണ്ടുനിന്ന ശീതസമരത്തിനൊടുവിലാണ് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായുള്ള സൗഹൃദം ഉപേക്ഷിച്ച് നിതീഷ്കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അഴിമതി ആരോപണം നേരിടുന്ന ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് രാജിവെക്കാത്ത സാഹചര്യത്തിലാണ് നിതീഷ്കുമാറിന്റെ അസാധാരണ നീക്കം. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവര്‍ത്തിക്കുന്നതിൽ അര്‍ത്ഥമില്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണ് തന്റെ രാജിയെന്നും ഗവര്‍ണര്‍ കേസരി നാഥ് തൃപാഠിക്ക് രാജികത്ത് കൈമാറിയ ശേഷം നിതീഷ്കുമാര്‍ പറഞ്ഞു.

ലാലുപ്രസാദ് യാദവ് റെയിൽവെ മന്ത്രിയായിരിക്കെ നടന്ന ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. അഴിമതി ആരോപണം നേരിടുന്ന തേജസ്വി യാദവ് രാജിവെക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടെങ്കിലും മകനെ മാറ്റാൻ ലാലു പ്രസാദ് യാദവ് തയ്യാറായില്ല. ഇതോടെ ആരംഭിച്ച ഏറ്റുമുട്ടൽ പരസ്യപോരിലേക്ക് വരെ നീങ്ങിയിരുന്നു. അതിനൊടുവിലാണ് നിതീഷ് കുമാര്‍ രാജിവെച്ചത്. നിതീഷിന്റെ രാജിയോടെ തകര്‍ന്നത് മതേതര പാര്‍ടികൾ ചേര്‍ന്ന് ബീഹാറിലുണ്ടാക്കിയ മഹാസഖ്യം കൂടിയാണ്. നിതീഷിന്റേത് രാഷ്ട്രീയ വഞ്ചനയാണെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് ഏറ്റവും കക്ഷി എന്ന നിലയിൽ സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും പറഞ്ഞു.

ബി.ജെ.പി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നിതീഷ്കുമാര്‍ എൻ.ഡി.എ വിട്ട് 2014ൽ പുതിയ രാഷ്ട്രീയ നീക്കം നടത്തിയത്. പിന്നീട് 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശത്രുതകൾ മറന്ന് ലാലുവുമായി ചേര്‍ന്ന് മഹാസഖ്യം ഉണ്ടാക്കി. ആ സഖ്യം ഉപേക്ഷിച്ച് നിതീഷിന്‍റെ നീക്കം വീണ്ടും എൻ.ഡി.എയിലേക്ക് തന്നെയാണ്. 243 അംഗ നിയമസഭയിൽ 71 അംഗങ്ങളുടെ പിന്തുണ മാത്രമെ നിതീഷിനുള്ളു. 80 അംഗങ്ങളുടെ ആര്‍.ജെ.ഡിയെ ഉപേക്ഷിക്കുമ്പോൾ ബി.ജെ.പിയുടെ 53 അംഗങ്ങൾ നിതീഷിനെ പിന്തുണക്കും. കാലം ആഗ്രഹിച്ചതാണ് ബീഹാറിൽ സംഭവിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ