
കെ.എം.മാണിക്കെതിരായ ബാർക്കോഴ കേസ് മുൻ വിജിലൻസ് ഡയറക്ടർ ശങ്കർറെഡ്ഡി അട്ടിമറിച്ചതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പ്രോസിക്യൂഷൻ നടപടികൾ വേണ്ടെന്ന് ചൂണ്ടിക്കാട്ടി ത്വരിതാന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകി. അതേ സമയം അന്വേഷണ റിപ്പോർട്ടിന്റെ പല ഭാഗത്തും റെഡ്ഡിക്കെതിരായ വിമർശനങ്ങളും വിജിലൻസ് ഉന്നയിക്കുന്നുണ്ട്. അന്തിമനിഗമനവും റിപ്പോർട്ടും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതിയും ചൂണ്ടികാട്ടി.
ബാർകോഴക്കേസ് മുൻ വിജിലൻസ് ഡയറക്ടർ ശങ്കർറെഡ്ഡി അട്ടിമറിച്ചുവെന്ന കേസ് അന്വേഷിക്കാൻ കോടതിയാണ് ഉത്തരവിട്ടത്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സുകേശിനെതിരെയും ത്വരിത്വാന്വേഷണം നടന്നു. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷന് തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. വിശദമായ ത്വരിതാന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിൽ പല ഭാഗത്തും ശങ്കർറെഡ്ഡിക്കെതിരെ പരാമർശങ്ങളമുണ്ടെന്നാണ് സൂചന. ഏകപക്ഷീയമായി അന്വേഷണ ഉദ്യോഗസ്ഥനു ചില നിർദ്ദേശങ്ങള്‍ നൽകുകയും കേസ് ഡയറയിൽ കൂട്ടിച്ചേർക്കലുകള്‍ നടത്തുകയും ചെയ്തുവെന്ന് വിജിലൻസ് പറയുന്നു. റിപ്പോർട്ടും അന്തിമ നിഗമനവും തമ്മിൽ പൊരുത്തക്കടുണ്ടെന്ന് കോടതി പരാമർശിക്കുകയും ചെയ്തു.
റിപ്പോർട്ടിനെതിരെ ആക്ഷേപമുണ്ടെങ്കിൽ പരാതിക്കാര്‍ ഫെബ്രുവരിഏഴിന് മുമ്പ് കോടതില്‍ നൽകാമെന്ന് നിർദ്ദേശിച്ചു. ശങ്കർറെഡ്ഡിയുടെ നിർദ്ദേശാനുസരണമാണ് കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി സുകേശൻ, മാണിക്കെതിരായ തുടരന്വേഷണം അവസാനിപ്പിച്ചതെന്ന് നേരത്തെ വിജിലൻസ് ഡയറക്ടർ തന്നെ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതിയുടെ അനുമതിയോടെ കേസ് ഡയറി പരിശോധിച്ചശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം വിജിലൻസ് യൂണിറ്റ് ഇൻസ്പെക്ടർ ജ്യോതികുമാർ റിപ്പോർട്ട് നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam