
തിരുവനന്തപുരം: ഓഖി ദുരിതം വിലയിരുത്താനെത്തുന്ന പ്രധാനമന്ത്രി ദുരിതബാധിത മേഖലകളായ തീരദേശങ്ങളിൽ നേരിട്ട് സന്ദർശനം നടത്തണമെന്ന് ലത്തീൻ അതിരൂപത. ദേശീയ തലത്തിൽ സര്‍വ്വ കക്ഷിയോഗം വിളിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും ലത്തീൻ അതിരൂപത ആവശ്യപ്പെട്ടു . ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം നാളെ ഉച്ചക്കാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
ഓഖിയിൽ കേന്ദ്രസഹായം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആവര്‍ത്തിച്ചുള്ള ആവശ്യത്തിന് ശേഷമാണ് ദുരിതം നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രിയെത്തുന്നത്. എന്നാൽ ഏറ്റവും ഒടുവിലെ പദ്ധതി അനുസരിച്ച് കന്യാകുമാരിയിലേയും കേരളത്തിലെയും തീരദേശമേഖലകൾ ഒഴിവാക്കിയാണ് മേദിയുടെ സന്ദര്‍ശനം. ഒന്ന് അൻപതിന് ലക്ഷദ്വീപിലെ അഗത്തിയിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന മോദി ആദ്യം പോകുന്നത് കന്യാകുമാരിക്കാണ്.
നാല് നാൽപ്പതിന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിൽ ഒരുമണിക്കൂറുണ്ടാകും. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും സഭാ പ്രതിനിധികളും ദുരിത മേഖലയിൽ നിന്നുള്ള മത്സ്യതൊഴിലാളിളുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി തീരദേശമേഖലയിൽ നേരിട്ടെത്താത്തതില്‍ ലത്തീൻ രൂപതയ്ക്ക് അതൃപ്തിയുണ്ട്.
ദുരന്തത്തിന്റെ വ്യാപ്തി അവതരിപ്പിക്കാൻ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി കര്‍ശന സുരക്ഷാ സംവിധാനമാണ് തലസ്ഥാനത്തൊരുക്കിയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam