
ആലപ്പുഴ: വയോധികയെ ബന്ധുക്കള്‍ ചേര്‍ന്ന് നിരന്തരം ശാരീരിക മാനസികമായും പീഡിപ്പിക്കുന്നതായി പരാതി. മാവേലിക്കര തഴക്കര അറനൂറ്റിമംഗലം മുപ്പത്തിമുക്ക് ചിറത്താഴെ വീട്ടില്‍ പരേതനായ നാണുവിന്റെ ഭാര്യ ജയമ്മ(66) ആണ് നിരന്തരം ബന്ധുക്കളുടെ ക്രൂരമായപീഡനത്തിന് ഇരയാകുന്നത്. പരാതി നല്‍കിയിട്ടും പോലീസോ ജനപ്രതിനിധിയോ ഇടപെടുന്നില്ലെന്നും അര്‍ഹമായ നീതി ലഭിക്കുന്നില്ലെന്നുമാണ് വയോധിക പറയുന്നത്.
ഭര്‍ത്താവിന്റെ മരണശേഷം ഭര്‍ത്താവിന്റെതായ വസ്തുവിലെ വീട്ടില്‍ താമസിച്ചു വരവെ ഭതൃസഹോദരന്റെ മക്കള്‍ ചേര്‍ന്ന് കഴിഞ്ഞ മാസം 11-ാം തീയതി ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വരികയും തുടര്‍ന്ന് ഇവരെ വീടുകയറി ആക്രമിക്കുകയും ചെയ്തു. സംരക്ഷണം നല്‍കുന്ന മരുമകള്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
താന്‍ കൊടുക്കാത്ത മൊഴികള്‍ രേഖപ്പെടുത്തി നിസാരമായ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തതെന്നും പ്രധാന പ്രതികളെ കേസില്‍ നിന്ന് ഓഴിവാക്കിയതായും സാക്ഷികളുടെ പേരുവിവരം ചേര്‍ത്തില്ലായെന്നും ജയമ്മ പറഞ്ഞു. ജയമ്മയുടെ രണ്ടാം ഭര്‍ത്താവാണ് മരണപ്പെട്ട നാണു. ഇവര്‍ക്ക് അതില്‍ മക്കളില്ല. സംരക്ഷണം നല്‍കി വരുന്നത് ആദ്യവകയിലെ നാലുമക്കളില്‍ ഒരുവനാണ്. എന്നാല്‍ ഇയാള്‍ക്കും ഇയാളുടെ ഭാര്യയ്ക്കും നേരെയും ഭീഷണി ഉള്ളതായും ജയമ്മ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വീട് സ്ഥിതിചെയ്യുന്ന തഴക്കര പഞ്ചായത്ത് 19ാം വാര്‍ഡ് മെമ്പറെ സമീപിച്ചെങ്കിലും മരണ സര്‍ട്ടിഫിക്കറ്റ് അവര്‍ക്ക് നല്‍കിയില്ലെങ്കില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാവേലിക്കര പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ ഇനിയും വീട്ടിലേക്ക് പോകരുതെന്ന് ഭീഷണിപ്പെടുത്തുകയും മരണസര്‍ട്ടിഫിക്കറ്റ് അവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും ജയമ്മ പറഞ്ഞു.
ഭര്‍ത്താവ് രോഗ ശൈയ്യയില്‍ കിടക്കുന്ന സമയത്തും ഭര്‍ത്താവിന്റെ മരണശേഷം താന്‍ ഒറ്റയ്ക്ക് താമസിക്കുന്ന സമയത്തും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പരാതിനല്‍കിയിട്ടും പ്രതികള്‍ക്കുള്ള ഉന്നത രാഷ്ട്രീയ ബന്ധം കാരണം നീതി ലഭിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു. നിലവില്‍ വീട്ടില്‍ കയറിയാല്‍ വീടും നിങ്ങളെയും കത്തിച്ചുകളയുമെന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍, എസ്പി, ഡിവൈഎസ്പി, സി ഐ, എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam