
പെരുമ്പാവൂര്‍: കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസിന് നാളെ ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രാത്രിയിലാണ് നിയമവിദ്യാര്‍ഥിനിയായ ജിഷ, ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. കേരള രാഷ്ട്രീയത്തിലും വന്‍ വിവാദത്തിനിടയാക്കിയ കേസ് ,സംസ്ഥാന പൊലീസ് മേധാവിയുടെ കസേര തെറിക്കുന്നതിന് വരെ കാരണമായി.
പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടില്‍ രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തിയത്. തുടക്കത്തില കേസിന്‍റെ ഗൗരവം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട ലോക്കല്‍ പൊലീസിന് ഏറെ പഴികേള്‍ക്കേണ്ടി വന്നു. സംഭവം വിവാദമായതോടെ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍, പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പ്രതിയെക്കുറിച്ച് ഒരു സൂചന പോലും കണ്ടെത്താന്‍ ഈ സംഘത്തിന് കഴിഞ്ഞില്ല.
കൊലയ്ക്ക് പിന്നിലെ ഉത്തരവാദി എന്ന നിലയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതി വരെ ആരോപണം ഉയര്‍ന്നു. തൊട്ടു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകം വലിയ ചര്‍ച്ചാവിഷയമായി. അധികാരത്തിലെത്തിയ സര്‍ക്കാര്‍ ആദ്യം ചെയ്തത് ജിഷ കൊലക്കേസിലുള്‍പ്പെടെ വീഴ്ചവരുത്തി എന്നാരോപിച്ച് ടി പി സെന‍്കുമാറിന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നീക്കുകയായിരുന്നു.
തുടര്‍ന്ന് അധികാരമേറ്റ ലോക്നാഥ് ബെഹ്റ,പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. കേസിലെ പ്രതിയാ അമീറുല്‍ ഇസ്ലാമിനെ അധികം വൈകാതെ പിടികൂടിയെങ്കിലും കേസിനെകുറിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്.
195 സാക്ഷികളുള്ള കേസില്‍ 13 പേരെ വിസ്തരിച്ചു. അടുത്ത ഓഗസ്റ്റോടെ വിചാരണപൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കേസിന്‍റെ പേരില്‍ കസേര തെറിച്ച ടി പി സെന്‍കുമാര്‍ സുപ്രീംകോടതിവരെ നിയമയുദ്ധം നടത്തി അതേ കസേരയില്‍ തിരിച്ചെത്തുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam