പാർലമെന്റ് സ്തംഭനം നീക്കാൻ പ്രധാനമന്ത്രി തന്നെ സഭയിലെത്തി പ്രസ്താവന നടത്താം എന്ന നിർദ്ദേശം രാവിലെ പ്രതിപക്ഷ നേതാക്കൾക്ക് മുന്നിൽ വച്ച സർക്കാർ പന്ത്രണ്ടു മണിക്ക് ഇക്കാര്യം ലോക്സഭയെ അറിയിച്ചു. പ്രധാനമന്ത്രി സംസാരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങാണ് ലോക്സഭയെ അറിയിച്ചത്. എന്നാൽ സഭയിലെ ചർച്ച മുഴുവൻ ഇരുന്ന് കേട്ട ശേഷം പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളിൽ പ്രതിപക്ഷം ഉറച്ചു നിന്നതിനാൽ ഇരുസഭകളും തുടർച്ചയായ എട്ടാം ദിവസവും സ്തംഭിച്ചു.
രണ്ടു മണിക്ക് ലോക്സഭ പിരിയുന്നതിന് തൊട്ടു മുമ്പാണ്, ഇപ്പോൾ ബാങ്കുകളിൽ നിക്ഷേപിച്ചതും അല്ലാത്തതുമായ കള്ളപണം വെളിപ്പെടുത്താനും കൂടുതൽ പിഴ ചുമത്താനുമുള്ള സുപ്രധാന ബില്‍ അരുൺ ജയ്റ്റ്‍ലി ലോക്സഭയിൽ ബഹളത്തിനിടെ അവതരിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പാർലമെന്റ് വളപ്പിൽ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും പുറത്ത് ഭിന്നത ദൃശ്യമായി. ജനജീവിതത്തെ പ്രതിഷേധം ബാധിച്ചില്ല. നരേന്ദ്ര മോദി ദൈവമാകാൻ ശ്രമിക്കരുതെന്ന് മമതാബാനർജി കൊല്‍ക്കത്തയിൽ നടന്ന കൂറ്റൻ റാലിയിൽ ആവശ്യപ്പെട്ടു. രാജ്യത്തെ മോദി ഒരു പതിറ്റാണ്ട് പിന്നോട്ടടിച്ചുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കുറ്റപ്പെടുത്തി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ജനതാദൾ യൂണൈറ്റഡ് പ്രക്ഷോഭത്തിൽ നിന്ന് വിട്ടു നിന്നു.