
ദില്ലി: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വൈദികന്‍ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രാഹാം വര്‍ഗ്ഗീസാണ് ഇന്ന് രാവിലെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ഇനി പിടികിട്ടാനുള്ള രണ്ട് വൈദികരെയും ഇന്ന് അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണിത്. തിങ്കളാഴ്ച അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം.
കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗ്ഗീസിനെയും നാലാം പ്രതി ജെയ്സ് കെ ജോര്‍ജ്ജിനെയുമാണ് ഇനി പിടികിട്ടാനുള്ളത്. ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡിലായിരുന്നു ഇത്. ദില്ലിയിലായിരുന്ന ഫാദര്‍ ജെയ്സ് കെ ജോര്‍ജ്ജ് ഇപ്പോള്‍ കൊല്ലത്ത് എത്തിയെന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. ഇയാളുടെ വീട്ടിലും ബന്ധുവീട്ടിലും നിരീക്ഷണം ശക്തമാക്കി. സമ്മര്‍ദ്ദം ചെലുത്തി കീഴടങ്ങാന്‍ അവസരമുണ്ടാക്കാനും പൊലീസ് ശ്രമിക്കുന്നു. നിയമത്തിന് വഴിപ്പെടണമെന്നും പൊലീസിന് കീഴടങ്ങണമെന്നും ഓര്‍ത്തഡോക്‌സ് സഭ ഇവരെ അറിയിച്ചതായും വിവരമുണ്ട്.
കേസില്‍ ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസിനെതിരായാണ് ഏറ്റവുമധികം കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. പതിനാറാം വയസുമുതല്‍ പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇത് പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് വിവാഹശേഷവും പീഡിപ്പിച്ചു എന്നതുമടക്കമുള്ള മൊഴി പരാതിക്കാരി നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam