
പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയിൽ വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്ത് കൊല്ലംകോട് പോലീസ്. എസ്‍സി, എസ്‍ടിക്കെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരൊക്കെയാണ് മർദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. പാലക്കാട് മുതലമടയിലെ ഫാം സ്റ്റേയിൽ ആദിവാസി യുവാവിനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ചെന്നാണ് പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിലെ വെള്ളയനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലെയാണ് പരാതിക്കാസ്പദമായ സംഭവം. ഏതാനും ദിവസങ്ങൾക്കു മുൻപ് തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു വെള്ളയൻ. ഈ സമയം പ്രദേശത്തെ ഫാം സ്റ്റേയിലെ പറമ്പിൽ ബിയർ കുപ്പി കിടക്കുന്നത് കണ്ട യുവാവ് അതെടുത്ത് കുടിച്ചു. ഇതോടെ ഫാംസ്റ്റേ ഉടമ വെള്ളയനെ മർദ്ദിക്കുകയും ഇരുട്ടു മുറിയിൽ പൂട്ടിയിട്ട് ആറു ദിവസത്തോളം പട്ടിണിക്കിട്ടു എന്നാണ് പരാതി. ശുചിമുറി പോലും ഇല്ലാത്ത മുറിയിൽ പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ യുവാവിന് കഴിഞ്ഞില്ല. ഫാംസ്റ്റേയിലെ ഒരു ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന്
ഇന്നലെ രാത്രി മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. തുടക്കത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്ന പരാതിയുണ്ട്. ഫാംസ്റ്റേ ഉടമ ഉൾപ്പെടെയുള്ള പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെയും നേരത്തെയും വിവിധ ക്രിമിനൽ കേസുകൾ ഉണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam