
തൃശ്ശൂര്‍: ടോള്‍ പ്ലാസയിലെ ബാരിയര്‍ പി.സി.ജോര്‍ജ് എംഎല്‍എ അടിച്ചു തകര്‍ത്തു. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയറാണ് എംഎല്‍എ അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു എംഎല്‍എ. എഎന്നാല്‍ അദ്ദേഹം സഞ്ചരിച്ച ആഡംബര കാറില്‍ എംഎല്‍എ ബോര്‍ഡ് ഇല്ലായിരുന്നു. ആളെ തിരിച്ചറിയാതിരുന്ന ടോള്‍ പ്ലാസ ജീവനക്കാര്‍ കൗണ്ടറില്‍ വണ്ടിയെത്തിയപ്പോള്‍ ടോള്‍ ചോദിച്ചു.
ഇതില്‍ പ്രകോപിതനായ എംഎല്‍എ കാറില്‍ നിന്ന് പുറത്തിറങ്ങി ടോള്‍ പ്ലാസയിലെ ബാരിയര്‍ വലിച്ചൊടിച്ച ശേഷം യാത്ര തുടരുകയായിരുന്നു. എംഎല്‍എയ്ക്കൊപ്പം ഡ്രൈവറടക്കം മറ്റു മൂന്ന് പേരും കാറിലുണ്ടായിരുന്നു.
ജീവനക്കാരെ ഭീഷണിപ്പെടുത്താനും ബാരിയര്‍ ഒടിക്കാനും ഇവരും ഒത്താശ ചെയ്തെന്നാണ് ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
അതേസമയം തന്‍റെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന എന്തിനേയും താന്‍ മറികടക്കുമെന്ന് സംഭവത്തെക്കുറിച്ച് പ്രതികരിക്കവേ പി.സി.ജോര്‍ജ് എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതരസംസ്ഥാനതൊഴിലാളികളായ ആളുകളായിരുന്നു ടോള്‍ ബൂത്തിലുണ്ടായിരുന്നത്.
താന്‍ സഞ്ചരിച്ച കാറില്‍ എംഎല്‍എ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. കാറില്‍ എംഎല്‍എയാണെന്ന് ഡ്രൈവര്‍ ടോള്‍ പ്ലാസ ജീവനക്കാരനോട് പറയുകയും ചെയ്തു. എന്നാല്‍ യാതൊരു പ്രതികരണവും ടോള്‍ പ്ലാസ ജീവനക്കാരില്‍ നിന്നുണ്ടായില്ല. മൂന്നരമിനുറ്റോളം ലൈനില്‍ കിടയ്ക്കേണ്ടി വന്നതോടെ താന്‍ കാറില്‍ നിന്നും പുറത്തിറങ്ങി ബാരിയര്‍ വലിച്ചൊടിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ എംഎല്‍എമാരും തന്നെ പോലെ പ്രതികരിച്ചാല്‍ നാട്ടില്‍ നിലനില്‍ക്കുന്ന അനീതിക്ക് കുറേ കുറവുണ്ടാവുമെന്നും സംസ്ഥാനത്തെ മറ്റു ടോള്‍ ബൂത്തുകളിലും താന്‍ സമാനമായ രീതിയില്‍ തന്നെ താന്‍ പ്രതികരിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
എംഎല്‍എമാര്‍ക്ക് ടോള്‍ ബൂത്തുകളില്‍ സൗജന്യയാത്ര അനുവദിച്ചിട്ടുണ്ടെന്നും കാറില്‍ എംഎല്‍എ സ്റ്റിക്കറൊട്ടിച്ചും തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതിയും യാത്ര ചെയ്ത തന്നോട് ടോള്‍ ആവശ്യപ്പെട്ട ടോള്‍ പ്ലാസ ജീവനക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam