ചെത്ത് തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി കണ്ണൂര്‍ ജില്ലയിലെ പിണറായില്‍ 1944 മാര്‍ച്ച് 21ന് ജനിച്ചു.
പിണറായി ശാരദവിലാസം എല്‍പിഎസിലും പെരളശേരി സര്‍ക്കാര്‍ എച്ച് എസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1960കളില്‍ തലശേരി ബ്രണ്ണന്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നു.
1962 നവംബര്‍ ഏഴിന് കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
1967ല്‍ സിപിഐഎം തലശേരി മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
1968ല്‍ കണ്ണൂര്‍ മാവിലായില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ പ്ലീനത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1970ല്‍ ഇരുപത്തിയാറാം വയസില്‍ കൂത്തുപറമ്പില്‍നിന്ന് ആദ്യമായി നിയമസഭാംഗമായി.
1971ല്‍ തലശേരി കലാപത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കലാപത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പിണറായിയുടെ പ്രവര്‍ത്തനത്തെ എടുത്തുപറയുന്നുണ്ട്.
1972ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി
1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ ഇന്ദിരാഗാന്ധി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കണ്ണൂരില്‍ നേതൃത്വം നല്‍കി.
1975 സെപ്റ്റംബര്‍ 25ന് അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിന് എംഎല്‍എ ആയിരുന്ന പിണറായിയെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തു. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍വെച്ച് ക്രൂരമായ പൊലീസ് മര്‍ദ്ദനത്തിന് വിധേയമായി.
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് പതിനെട്ട് മാസത്തോളം ജയില്‍വാസം അനുഭവിച്ചു.
1977 മാര്‍ച്ച് 30ന് അടിയന്തരാവസ്ഥ അവസാനിച്ചു. ജയില്‍മോചിതനായ പിണറായി നിയമസഭയിലെത്തി, പൊലീസ് മര്‍ദ്ദനത്തിന്റെ അനുഭവങ്ങള്‍ വിവരിച്ചു.
1977ലെ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍നിന്ന് വീണ്ടും വിജയിച്ചു.
1978ല്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1986ല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.
1989ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി.
1989ല്‍ കൂത്തുപറമ്പില്‍നിന്ന് മൂന്നാം തവണയും നിയമസഭാംഗമായി.
1996ല്‍ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും നിയമസഭയിലെത്തിയ പിണറായി, നായനാര്‍ മന്ത്രിസഭയില്‍ വൈദ്യൂതി-സഹകരണവകുപ്പ് മന്ത്രിയായി.
1998 സെപ്റ്റംബര്‍ 25ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തോടെയാണ് പിണറായി പാര്‍ട്ടിയുടെ കേരളത്തിലെ അമരക്കാരനായത്.
2002ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.
2005ലെ മലപ്പുറം സമ്മേളനത്തില്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി
2008ലെ കോട്ടയം സമ്മേളനത്തില്‍ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി
2012ലെ തിരുവനന്തപുരം സമ്മേളനത്തില്‍ നാലാമതും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു.
2015ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു. പതിനേഴു വര്‍ഷത്തിനുശേഷമാണ് പിണറായി സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്.
2016 മെയ് 19ന് ധര്‍മ്മടത്തു നിന്ന് വീണ്ടും നിയമസഭയിലേക്ക്. 36905 വോട്ടുകള്‍ക്കായിരുന്നു പിണറായിയുടെ വിജയം.
2016 മെയ് 20ന് കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും തീരുമാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam