
കാശ്മീരിലെ കത്വയില്‍ അമ്പലത്തില്‍വച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട എട്ട് വയസ്സുകാരി പെണ്‍കുട്ടിയുടെ കുടുംബത്തിന് തന്‍റെ കവിതകളുടെ റോയല്‍റ്റി നല്‍കണമെന്ന് കവി കെ ആര്‍ ടോണി. ഇത്രയും കാലം കവിത എഴുതിയിട്ടും മാനുഷികതക്ക് ഒരു മികവും ഉണ്ടായില്ലെന്ന് കാലം തെളിയിച്ചു. അതിനാല്‍ ഇനി തനിക്ക് കവിത വേണ്ട, ജീവിക്കാന്‍ അര്‍ഹനുമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തന്‍റെ കവിതാ പുസ്തകങ്ങളുടെ റോയല്‍റ്റി ആയി 5 ലക്ഷം രൂപയെങ്കിലും ആ കുടുംബത്തിന് നല്‍കാനാകുമോ എന്ന് ഡിസി ബുക്സ് മാനേജിംഗ് ഡിറക്ടര്‍ രവി ഡിസിയ്ക്ക് എഴുതിയ തുറന്ന കത്തില്‍ കെ ആര്‍ ടോണി ചോദിക്കുന്നു. ''എനിക്കിനി ജീവിക്കണ്ട. എന്റെ മോളുടെ പ്രായമുള്ള ആ കുഞ്ഞിനെ കൊന്നവരെ തൂക്കിക്കൊല്ലും വരെ എനിക്കുറക്കമില്ല. കൊന്നാലും എനിക്കുറക്കമില്ല''- അദ്ദേഹം കുറിച്ചു.
കവി കെ.ആർ. ടോണിയുടെ പോസ്റ്റ് ഇങ്ങനെ
പ്രിയ രവി ഡി.സി,
എന്റെ അന്ധകാണ്ഡം, ദൈവപ്പാതി ,ഓ ! നിഷാദാ! പ്ലമേനമ്മായി, യക്ഷിയും മറ്റും ,പ്രസിദ്ധീകരിക്കാൻ പോകുന്ന ഡ്രാക്കുളയും കുട്ടിച്ചാത്തനും എന്നീ കവിതാ സമാഹാരങ്ങളുടെയൊക്കെ പ്രസാധകർ നിങ്ങളാണല്ലോ? അതിന്റെയൊക്കെ ആജീവനാന്ത റോയൽറ്റി നിങ്ങൾക്ക് ഞാൻ outright ആയി വിൽക്കുന്നു 'ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന എല്ലാറ്റിന്റെയും അവകാശം വിൽക്കുന്നു. ആയതിന്റെ പ്രതിഫലമായി എനിക്കു കിട്ടാവുന്ന അഞ്ചു ലക്ഷം രൂപയെങ്കിലും ജമ്മു കാശ്മീരിൽ കൊല ചെയ്യപെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾക്കു നൽകുക .എനിക്കു കിട്ടേണ്ടുന്ന റോയൽറ്റിയെല്ലാം കണക്കാക്കി 5 ലക്ഷം രൂപയെങ്കിലും അവർക്കു കൊടുക്കുക. എനിക്കിനി ജീവിക്കണ്ട. എന്റെ മോളുടെ പ്രായമുള്ള ആ കുഞ്ഞിനെ കൊന്നവരെ തൂക്കിക്കൊല്ലും വരെ എനിക്കുറക്കമില്ല. കൊന്നാലും എനിക്കുറക്കമില്ല. ബലാത്സംഗം എന്തെന്നു പോലും അറിയാത്ത കുഞ്ഞാണത്. ആ കുഞ്ഞിന്റെ വീട്ടുകാർക്കായി എന്റെ എല്ലാ പുസ്തകങ്ങളുടെയും എന്നെന്നേക്കുമായുള്ള പ്രതിഫലമായി 5 ലക്ഷം രൂപയെങ്കിലും നിങ്ങൾക്ക് ഉടനെ കൊടുക്കുവാനാകുമോ? ഞാനിത്രയും കാലം കവിതയെഴുതിയിട്ടും മാനുഷികതക്ക് ഒരു മികവും ഉണ്ടായില്ലെന്ന് കാലം തെളിയിച്ചില്ലേ? പിന്നെന്തിനാണ് കവിത .എനിക്ക് നെഞ്ചിൽ ഒരസ്വാസ്ഥ്യം രവി. രവിക്ക് എന്നേക്കാൾ പ്രായം കുറവാണ്. എന്റെ വാക്കു കേൾക്കുക എന്നിക്കിനി കവിത വേണ്ട ജിവിക്കാനർഹരല്ല നാം. ഒരു ചെറു പ്രായശ്ചിത്തം എന്ന നിലയിലെങ്കിലും ഞാൻ പറഞ്ഞതു ചെയ്യുക -- സസ്നേഹം--- കെ.ആർ. ടോണി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam