
കോഴിക്കോട് ഭിന്ന ലിംഗക്കാരെ പൊലീസ് തല്ലിച്ചതച്ചു. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയവരെയാണ് കഴിഞ്ഞ ദിവസം രാത്രി 2.30ഓടെ പൊലീസ് മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
യാതൊരു പ്രകോപനവുമില്ലാതെ കസബ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തല്ലിച്ചതയ്‌ക്കുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. സാമൂഹിക നീതി വകുപ്പിന്റെ കലോത്സവത്തില്‍ അവതരിപ്പിക്കാനുള്ള ഡാന്‍സ് പരിശീലനത്തിന് ശേഷം താമസ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ പൊലീസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി കാരണമൊന്നും കൂടാതെ പൊതിരെ തല്ലുകയായിരുന്നു. ജാസ്മിന്‍, സുസ്മിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലാത്തികൊണ്ടുള്ള അടിയില്‍ ജാസ്മിന്റെ പുറത്ത് കാര്യമായി പരിക്കേറ്റിട്ടുണ്ട്. സുസ്മിതയുടെ കൈ ഒടിഞ്ഞു. ശരീരമാസകലം ഇവരെ ലാത്തികൊണ്ട് മര്‍ദ്ദിച്ചതായും ഇവര്‍ പറഞ്ഞു.
എന്തിനാണ് മര്‍ദ്ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ 'നിങ്ങളെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുന്നവര്‍ നാടിന് ആപത്താണെന്ന്' പറഞ്ഞായരുന്നു മര്‍ദ്ദനം. പരിക്കേറ്റവര്‍ ഇപ്പോള്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്തരികമായ പരിക്കുള്ളതിനാല്‍ വിദഗ്ദ ചികിത്സക്കായി ഇവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam