
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്‍റെ മകൾക്കെതിരായ പരാതി ആന്റി പൈറസി സെൽ എസ് പി പ്രശാന്തൻ കാണി അന്വേഷിക്കും. എസ്പിയുടെ നേതൃത്വത്തിൽ രണ്ടു കേസുകളും പ്രത്യേക ടീം അന്വേഷിക്കും. പൊലീസ് ഡ്രൈവർ ഗവാസ്ക്കറെ മർദ്ദിച്ചെന്നാണ് എഡിജിപിയുടെ മകൾക്കെതിരായ പരാതി.
അതേസമയം, കേസ് അന്വേഷിക്കാൻ ഇതുവരെ ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിച്ചില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ക്രൈംബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നായിരുന്നു നേരത്തെ ഡിജിപി പറഞ്ഞിരുന്നത്. അന്വേഷണം വൈകുന്നതിൽ പൊലീസ് സംഘടനകൾ പ്രതിഷേധത്തിലാണ്. ഇതിനിടെ എഡിജിപിയുടെ മകൾക്കെതിരായ അന്വേഷണം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർ താത്പര്യം കാണിക്കുന്നില്ലെന്നും വിവരമുണ്ട്.
തിരുവനന്തപുരത്ത് കനക്കകുന്നില്‍ വച്ചാണ് പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നികത മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം.
തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ആണ് എഡിജിപിയുടെ മകള്‍ ആക്രമിച്ചതെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. പരാതിപ്പെട്ട പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അസഭ്യം പറയല്‍, സ്‌ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam