
ഏപ്രില്‍ 28ന് രാവിലെ ജിഷയുമായി ചില പ്രശ്നങ്ങളുണ്ടായെന്നും അതിന്റെ വൈരാഗ്യത്താലാണ് പെരുമ്പാവൂരില്‍ പോയി മദ്യം വാങ്ങി മുഴുവന്‍ കഴിച്ചതെന്നുമാണ് ചോദ്യം ചെയ്യതിലിനിടെ പ്രതി അമീറുല്‍ ഇസ്ലാം പറഞ്ഞത്. ഇതിന് പിന്നാലെയാണ് വീട്ടിലെത്തി കൊലപാതകം നടത്തിയതെന്നും പ്രതി പറഞ്ഞിരുന്നു. എന്നാല്‍ അന്നേദിവസം ഇയാള്‍ മദ്യം വാങ്ങിയിരുന്നെങ്കിലും ലഹരിയിലാകുന്നത് വരെ മദ്യപിച്ചിരുന്നില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കൈവശം കരുതിയിരുന്ന മദ്യമാണ് മരണവെപ്രാളത്തില്‍ ജിഷ വെള്ളം ചോദിച്ചപ്പോള്‍ വായിലേക്ക് ഒഴിച്ചുകൊടുത്തത്. കൊലപാതകം നടത്തുകയെന്ന ഉത്തമബോധ്യത്താല്‍ തന്നെയാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ കുളിക്കടവിലെ വൈരാഗ്യം കൊണ്ടാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന പ്രതിയുടെ മൊഴി ഇതുവരെ പൊലീസ് വിശ്വസിച്ചിട്ടില്ല. മൃതദേഹത്തോട് പോലും ഇത്ര ക്രൂരമായി പെരുമാറിയ പ്രതിക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് തന്നെയാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്. തിരിച്ചറിയല്‍ പരേഡിന് ശേഷം തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഇക്കാര്യത്തില്‍ വ്യക്തത വരുത്തും. കഴിഞ്ഞദിവസം നാട്ടുകാരുടെ സഹായത്താല്‍ കണ്ടെത്തിയ കത്തി മാത്രമല്ല കൊലപാതകത്തിന് ഉപയോഗിച്ചതെന്നും പൊലീസ് കരുതുന്നു. വലിയ ആയുധങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ മുറിവുകള്‍ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇതിനായി ഉപയോഗിച്ചതെന്ന് കരുതുന്ന മറ്റ് ചില ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam