ലിഗയുടെ മൃതദേഹത്തിലെ വിദേശ നിര്‍മ്മിത ഓവര്‍ കോട്ടിന്റെ ഉടമയെതേടി പൊലീസ്

Web Desk |  
Published : Apr 26, 2018, 12:22 PM ISTUpdated : Jun 08, 2018, 05:43 PM IST
ലിഗയുടെ മൃതദേഹത്തിലെ വിദേശ നിര്‍മ്മിത ഓവര്‍ കോട്ടിന്റെ ഉടമയെതേടി പൊലീസ്

Synopsis

കോവളത്തും പരിസരത്തുമുള്ള കടകളില്‍ അന്വേഷിച്ചെങ്കിലും അവിടെയൊന്നും ഈ ബ്രാന്‍ഡില്‍ പെട്ട ഓവര്‍ കോട്ട് വില്‍ക്കുന്നില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. 

തിരുവനന്തപുരം: തിരുവല്ലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയുടെ ശരീരത്തിലുണ്ടായിരുന്ന ഓവര്‍കോട്ട് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പൊലീസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്. ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരി എലിസ വസ്‌ത്രങ്ങള്‍ ലിഗയുടേത് തന്നെയെന്ന് മൊഴി നല്‍കിയെങ്കിലും ഓവര്‍ കോട്ട് ലിഗയുടേത് അല്ലെന്ന് പറഞ്ഞിരുന്നു. വിദേശ നിര്‍മ്മിതമായ ഒരു ബ്രാന്‍ഡഡ് ഓവര്‍ കോട്ടാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയത്. കോവളത്തും പരിസരത്തുമുള്ള കടകളില്‍ അന്വേഷിച്ചെങ്കിലും അവിടെയൊന്നും ഈ ബ്രാന്‍ഡില്‍ പെട്ട ഓവര്‍ കോട്ട് വില്‍ക്കുന്നില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. 

പോത്തന്‍കോടിന് സമീപം അരുവിക്കരക്കോണത്തുള്ള ആശുപത്രിയില്‍ നിന്നും ലിഗ പുറത്തിറങ്ങുമ്പോള്‍ 2000 രൂപ മാത്രമേ കൈയ്യിലുണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് ഓട്ടോയില്‍ കോവളത്ത് എത്തിയ അവര്‍ ഓട്ടോക്കാരന് 750 രൂപ കൊടുത്തു. ബാഗോ പേഴ്‌സോ ഒന്നും എടുക്കാതെയായിരുന്നു കോവളത്തേക്ക് പോയത്. അതുകൊണ്ട് തന്നെ കൈയ്യിലുണ്ടായിരുന്ന പണം കൊണ്ട് വിദേശ നിര്‍മ്മിതമായ ബ്രാന്‍ഡഡ് ഓവര്‍കോട്ട് വാങ്ങില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സ്ഥിരമായി ഓവര്‍കോട്ട് ഉപയോഗിക്കുന്ന ഒരാളെ ഇന്ന് പൊലീസ് ചോദ്യം ചെയ്യുകയാണ്. വിദേശികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നയാളായിരുന്നു ഇയാള്‍. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ രണ്ട് ദിവസം ഇയാള്‍ കോവളത്ത് ഇല്ലായിരുന്നു.

ശ്വാസം മുട്ടിയാകാം മരണം സംഭവിച്ചതെന്ന വിവരമാണ് ലിഗയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കിയത്. മൃതദേഹം കിടന്നിരുന്ന രീതിയും സംശയം ജനിപ്പിക്കുന്നതാണ്. ആളൊഴിഞ്ഞ സ്ഥലത്ത് ലിഗ എങ്ങനെ എത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതാണ് കോവളത്തെ ചില ടൂറിസ്റ്റ് ഗൈഡുമാരിലേക്ക് അന്വേഷണം എത്തിച്ചത്. ചില മയക്കുമരുന്ന് സംഘങ്ങളും ഒറ്റയ്‌ക്ക് എത്തുന്ന വിദേശികളെ പാട്ടിലാക്കി ഇവിടേക്ക് എത്തിക്കുന്ന സംഘങ്ങളുമൊക്കെ പ്രദേശത്ത് സജീവമാണെന്ന വിവരവും കിട്ടിയിട്ടുണ്ട്. ഇതോടെ അടുത്തകാലത്ത് കോവളത്ത് നിന്ന് മുങ്ങിയ ഗൈഡുമാരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. പൊലീസിനും സര്‍ക്കാറിനും ഏറെ പഴികേട്ട കേസെന്ന നിലയില്‍ ഊര്‍ജ്ജിതമായ അന്വേഷണമാണ് പ്രത്യേക അന്വേഷണസംഘം നടത്തുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി
വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി; ഛത്തീസ്​ഗഡിലേക്ക് കൊണ്ടുപോകും