അമീറുള്‍ ഇസ്ലാമിനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

By Web DeskFirst Published Jul 4, 2016, 1:58 AM IST
Highlights

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് വീണ്ടും അപേക്ഷ നല്‍കും. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന്റെ പേരില്‍ ഇയാളെ മറ്റൊരു കേസില്‍ പ്രതിചേര്‍ത്ത് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായിട്ടാണ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിക്കുക. ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്.

നേരത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ അമീര്‍ ഉള്‍ ഇസ്ലാമിനെ കൊലപാതകം നടന്ന ജിഷയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. അമീര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ കൊണ്ടുപോയെങ്കിലും ജനങ്ങള്‍ തടിച്ചുകൂടിയതിനാല്‍ തെളിവെടുപ്പ് നടത്താനായില്ല. ഇതിനിടയില്‍ പൊലീസ് കസ്റ്റഡിയില്‍വെച്ച് ചില തിരിച്ചറിയല്‍ പരേഡുകളും നടത്തിയിരുന്നു. ജിഷയുടെ അമ്മയെയും സഹോദരിയെയും കൊണ്ടുവന്ന് പ്രതിയെ കാണിച്ചെങ്കിലും ഇവര്‍ക്ക് ഇയാളെ മുന്‍പരിചയമില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട്, കൊലപാതകത്തിനുശേഷം അമീറുള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ ഓട്ടോയുടെ ഡ്രൈവര്‍ ഇയാളെ തിരിച്ചറിഞ്ഞു. ഇതിനിടയില്‍ അമീറിനെ വീണ്ടും ഡി എന്‍ എ പരിശോധനയ്ക്ക് വിധേയമാക്കി. ഫലം അനുകൂലമായിരുന്നു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ഇടയ്‌ക്കിടെ മൊഴി മാറ്റിയത് അന്വേഷണ സംഘത്തെ കുഴയ്‌ക്കുന്നുണ്ട്. സുഹൃത്ത് അനാറിനെക്കുറിച്ച് നല്‍കിയ പല വിവരങ്ങളും തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

click me!