
തലശ്ശേരി: അവസാന നിമിഷം ബസ് യാത്രയ്ക്ക് ടിക്കറ്റ് തേടിയെത്തിയ വനിതളുടെ സീറ്റില്ലെന്ന കാരണത്താല്‍ സീറ്റ് നിഷേധിച്ചു. ജനറല്‍ സീറ്റില്‍ ഇടമുണ്ടായിട്ടും അതില്‍ വനിതകള്‍ക്ക് ടിക്കറ്റ് നല്‍കില്ലെന്നായിരുന്നു സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ പ്രതികരണം. എഴുത്തുകാരിയും യുവമാധ്യമ പ്രവര്‍ത്തകയുമായ അനശ്വര കൊരട്ടി സ്വരൂപമാണ് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
ലേഡീസ് സീറ്റ് അല്ലാത്ത സീറ്റിൽ ഒന്നും സ്ത്രീകൾക്ക് യാത്ര ചെയ്യാൻ പറ്റില്ല എന്നത് ഒരു ജനാധിപത്യ സംവിധാനത്തിൽ എങ്ങിനെയാണ് നടപ്പാക്കാൻ സാധിക്കുന്നതെന്ന് അനശ്വര ചോദിക്കുന്നു. സംവരണം ഉള്ള സീറ്റുകൾ കഴിഞ്ഞുള്ളവ ജനറൽ അല്ലെയെന്നും അതോ സ്വകാര്യ ബസുകൾക്ക് ഈ നിയമങ്ങൾ ബാധകമല്ല എന്നുണ്ടോയെന്നും അനശ്വര കുറിപ്പില്‍ ചോദിക്കുന്നു.
അനശ്വരയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം
ഇന്നലെ രാത്രി കിട്ടിയ പുതിയ അറിവ്....
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എന്റെ യൂണിറ്റ് സെക്രട്ടറി ആയിരുന്ന ബാബു ഏട്ടന്റെ കല്യാണം കൂടണം. പിന്നെ എന്റെ തക്കുടു പെൺകുട്ടിയെ നേരിട്ട് കാണണം എന്നീ ഉദ്ദേശ്യങ്ങൾ മുൻനിർത്തിയാണ് ഇന്നലെ കണ്ണൂരിലേക്ക് പുറപ്പെട്ടത്. തത്കാൽ ടിക്കറ്റ് അവസാന നിമിഷം മൂഞ്ചിയത് കൊണ്ട് ബസിലാകാം യാത്ര എന്ന് തീരുമാനിച്ചു. ഓൺലൈൻ എടുക്കാൻ പറ്റാത്തത് കൊണ്ട് നേരിട്ട് ഏജൻസിയിൽ എത്തി ടിക്കറ്റ് എടുക്കാൻ നോക്കുന്ന യുവതി.
യുവതി: ചേട്ടാ ഒരു കണ്ണൂർ ടിക്കറ്റ്
ചേട്ടൻ: ആർക്കാ?
യുവതി: എനിക്ക്
ചേട്ടൻ: ഓ ലേഡീസ് സീറ്റ് ഒന്നും ഒഴിവില്ല ല്ലോ
യുവതി: ലേഡീസ് വേണ്ട. ജനറൽ മതി
ചേട്ടൻ: അയ്യോ അത് പറ്റില്ല. ആണുങ്ങളുടെ സീറ്റിൽ ഇരുത്താൻ പറ്റില്ല.
യുവതി: എനിക്ക് കുഴപ്പമില്ല
ചേട്ടൻ: അങ്ങനെ ശരിയാവില്ല..സ്ത്രീകളുടെ സീറ്റിലേ തരാൻ പറ്റൂ
വേറെ വഴിയില്ലാത്ത_ തർക്കിക്കാൻ ആരോഗ്യം ബാക്കിയില്ലാത്ത യുവതി: എന്തെങ്കിലും ടിക്കറ്റ് താ ചേട്ടാ...
ചേട്ടൻ: കോഴിക്കോട് വരെ ഒരു ടിക്കറ്റ് ഉണ്ട്. ലേഡീസ് സീറ്റിൽ തരാം.
പണ്ടാരമടങ്ങാൻ എന്ന് മനസിൽ പറഞ്ഞുകൊണ്ട് യുവതി: അതെങ്കിൽ അത് താ
ചേട്ടൻ: ബാക്കിൽ നിന്ന് മൂന്നാമത്തെ സീറ്റ് എടുത്തോളൂ
യുവതി: ഓ മ്പ്രാ.....
ഇതൊക്കെ ഏത് നാട്ടിലെ നിയമമാണ് സുഹൃത്തുക്കളെ? ലേഡീസ് സീറ്റ് അല്ലാത്ത സീറ്റിൽ ഒന്നും സ്ത്രീകൾക്ക് യാത്ര ചെയ്യാൻ പറ്റില്ല എന്നത് ഒരു ജനാധിപത്യ സംവിധാനത്തിൽ എങ്ങിനെയാണ് നടപ്പാക്കാൻ സാധിക്കുന്നത്? സംവരണം ഉള്ള സീറ്റുകൾ കഴിഞ്ഞുള്ളവ ജനറൽ അല്ലെ? അതോ സ്വകാര്യ ബസുകൾക്ക് ഈ നിയമങ്ങൾ ബാധകമല്ല എന്നുണ്ടോ?
എന്ന് കോഴിക്കോട് ഇറങ്ങി ട്രാൻസ്പോർട്ട് ബസ്സിൽ കണ്ണൂരിൽ എത്തി വിശ്രമിക്കുന്ന യുവതി. ഒപ്പ്..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam