
ദോഹ: ഉപരോധം രണ്ടുമാസത്തോട് അടുക്കുമ്പോള്‍, സൗദിയടക്കമുള്ള രാജ്യങ്ങളുമായി ചര്‍ച്ചക്ക് ഖത്തര്‍ സന്നദ്ധതയറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യാതെയുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു. ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് അമീറിന്റെ പ്രതികരണം. ഖത്തറിനെതിരെ ചില അയല്‍രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം രണ്ടു മാസത്തോടടുക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ വെല്ലുവിളികളെ അതിജീവിച്ചു മുന്നോട്ടു പോകുന്ന ജനങ്ങള്‍ക്കും ഖത്തറിന് പിന്തുണയുമായി നിന്ന മറ്റ് രാജ്യങ്ങള്‍ക്കും അമീര്‍ നന്ദി പറഞ്ഞു.
തങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച അയല്‍ രാജ്യങ്ങളെ പേരെടുത്തു വിമര്‍ശിക്കുകയോ ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയുന്നതിന് പകരം ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള നല്ല അവസരമാണിതെന്ന് അമീര്‍ ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ പരാമാധികാരം അംഗീകരിച്ചു കൊണ്ടുള്ള ഏതുതരം ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഖത്തര്‍ സന്നദ്ധമാണ്. മുന്‍ കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അന്യായമായ ഉപരോധം രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കാനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. ജനജീവിതം ഇപ്പോഴും സാധാരണനിലയിലാണെന്നും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനായുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ആഡംബരത്തിനു വേണ്ടിയല്ല, അതിജീവനത്തിനു വേണ്ടിയുള്ള വൈവിധ്യവല്‍ക്കരണമാണ് നടപ്പിലാക്കുന്നതെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. ഖത്തറിനെതിരായ ഉപരോധം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും പോറലുകള്‍ ഏല്‍പിച്ചതായും എന്നാല്‍ ഇതിന്റെ പേരില്‍ തങ്ങള്‍ക്ക് ആരോടും പരിഭവമില്ലെന്നും പതിനഞ്ചു മിനുട്ട് നീണ്ട തന്റെ പ്രസംഗത്തില്‍ അമീര്‍ വ്യക്തമാക്കി. ഭീകരാക്രമണങ്ങളെച്ചൊല്ലിയുള്ള രാഷ്‌ട്രീയ നിലപാടുകളിലാണ് അയല്‍രാജ്യങ്ങളുമായി അഭിപ്രായ ഭിന്നതകളുള്ളത്.
എന്നാല്‍ സര്‍ക്കാരുകള്‍ക്കിടയിലെ രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരോധം പ്രഖ്യാപിച്ചത് മുതല്‍ കൃത്യമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും അത് ലോകരാഷ്‌ട്രങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്ത ഖത്തറിന്റെ നയതന്ത്ര മികവ് ഒന്ന് കൂടി വ്യക്തമാക്കുന്നതായിരുന്നു അമീറിന്റെ പതിനഞ്ചു മീനൂട്ട് നീണ്ടു നിന്ന സംസാരം.ഫലസ്തീന്‍ ജനതയോടുള്ള ജിസിസി രാജ്യങ്ങളുടെ നിലപാടില്‍ മാറ്റം വരുന്നതായുള്ള സൂചനകള്‍ നിലനില്‍ക്കെ നിര്‍ണായക ഘട്ടത്തില്‍ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ അമീര്‍ ഫലസ്തീന്‍ ജനതയെ പ്രത്യേകം പരാമര്‍ശിച്ചതും ശ്രദ്ധേയമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam