
ബംഗളുരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ പ്രചാരണം ശക്തമാക്കുകയാണ് നിലവിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസ്. സംസ്ഥാനത്ത് ശക്തമായ പ്രചാരണ പരിപാടികളുമായി രാഹുല്‍ ഗാന്ധി രംഗത്തുണ്ട്. ആംആദ്മി സ്റ്റൈല്‍ പ്രചാരണമാണ് കര്‍ണാടകയില്‍ രാഹുലിന്‍റേത്. വേദിയില്‍ നിന്ന് പ്രസംഗിക്കുന്നതിന് പകരം സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നും അവരിലൊരാളായി ഒപ്പം ചേര്‍ന്നുമാണ് പ്രചാരണം.
വിധാന്‍ സൗധയില്‍നിന്ന മെട്രോ ട്രയിനില്‍ കയറിയ രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കൊപ്പം യാത്ര ചെയ്തുകൊണ്ടാണ് പ്രചാരണം നടത്തിയത്. നിലവിലെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വര. രാജ്യസഭാ എംപി രാജീവ് ഗൗഡ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
സ്റ്റേഷനില്‍നിന്ന് ടിക്കറ്റെടുത്ത രാഹുല്‍ സിദ്ധരാമയ്യയ്ക്കൊപ്പം സെല്‍ഫി എടുത്താണ് യാത്ര ആരംഭിച്ചത്. യാത്രക്കിടെ ജനങ്ങളോട് രാഹുല്‍ സംവദിച്ചു. എം ജി റോഡില്‍ ട്രെയിനിറങ്ങിയ രാഹുല്‍ പിന്നീട് ഒരു പുസ്തക ശാലയിലും ഭക്ഷണ ശാലയിലും കയറിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
റോഡ് സൈഡിലെ ഐസ്ക്രീം പാര്‍ലറില്‍നിന്ന് കുള്‍ഫി വാങ്ങി കഴിക്കുന്ന രാഹുലിന്‍റെ ചിത്രങ്ങള്‍ വൈറലാണ്. കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത ലങ്കേഷ് രാഹുല്‍ ഗാന്ധിയ്ക്ക് പുസ്തകം സമ്മാനമായി നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്. മെയ് 12 നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷമായ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി യദ്യൂരപ്പയെ മുന്‍നിര്‍ത്തിയാണ് പ്രചാരണം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam