
ദില്ലി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശന സമയത്തെ ഒരു ചിത്രം പിൻവലിച്ച് രാഷ്ട്രപതി ഭവൻ. രാഷ്ട്രപതിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നാണ് ചിത്രം നീക്കം ചെയ്തത്. തൊഴുതു നിൽക്കുന്ന ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും വ്യക്തമായ ചിത്രമാണ് ഒഴിവാക്കിയത്. മറ്റു ചിത്രങ്ങൾ നിലനിർത്തിയിട്ടുണ്ട്.
ഇരുമുടിയെടുത്തു പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ തൊഴുത് രാഷ്ട്രപതി ദ്രൗപദി മുർമു. സന്നിധാനത്ത് തന്ത്രി പൂർണകുംഭം നൽകി രാഷ്ട്രപതിയെ സ്വീകരിച്ചു. ദർശനത്തിന് ശേഷം വൈകിട്ട് നാലുമണിക്ക് പത്തനംതിട്ടയിൽ നിന്നും ഹെലിക്കോപ്ടറിൽ തിരുവനന്തപുരത്തേക്ക് പോയി. ശബരിമലയിലെത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. രാവിലെ 8 40 ഓടെ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതി റോഡ് മാർഗ്ഗം പമ്പയിലേക്ക് പോയി. പമ്പ സ്നാനത്തിന് ശേഷം കറുത്ത വസ്ത്രം അണിഞ്ഞ് ഗണപതി കോവിലിൽ നിന്ന് ഇരുമുടി നിറച്ചാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പുറപ്പെട്ടത്. പ്രത്യേക വാഹനത്തിൽ 11.45 ഓടെ ശബരിമലയിൽ എത്തി.
അംഗരക്ഷകൻ സൗരഭ് എസ് നായർ, പി എസ് ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര എന്നിവരും ഇരുമുടി കെട്ടുമായി രാഷ്ട്രപതിക്ക് ഒപ്പം ഉണ്ടായിരുന്നു. കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. അയ്യപ്പനെ തൊഴുത് ഇരുമുടി സമർപ്പിച്ച് തീർത്ഥവും പ്രസാദവും സ്വീകരിച്ചു. ആരതി ഒഴിഞ്ഞതല്ലാതെ മറ്റ് വഴിപാടുകൾ ഒന്നും നടത്തിയില്ല.
തുടർന്ന് മാളികപ്പുറത്തും നാഗ ക്ഷേത്രത്തിലും മണിമണ്ഡപത്തിലും നവഗ്രഹ ക്ഷേത്രത്തിലും ദർശനം നടത്തി. താഴെയിറങ്ങി വാവരെയും കണ്ടു തൊഴുതു. ദേവസ്വം ബോർഡ് കുമ്പിൾ തടിയിൽ കൊത്തിയ അയ്യപ്പശില്പം ഉപഹാരമായി സമർപ്പിച്ചു. ദർശനം പൂർത്തിയാക്കി 12.45 ന് മലയിറങ്ങി. രണ്ടരയോടെ പമ്പയിൽ നിന്ന് തിരിച്ച് പത്തനംതിട്ടയിലെത്തി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് പോയി. വി വി ഗിരിക്ക് ശേഷം അര നൂറ്റാണ്ടിനു ഇപ്പുറം ആണ് ഒരു രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത്