തിരുവനന്തപുരം: കെ.എം മാണിയുമായി സഹകരിക്കാനുള്ള നീക്കത്തിൽ സിപിഐയുടെ എതിർപ്പ് തുടരുന്നതിനിടയിൽ ലീഗുമായും സഹകരണമാകാമെന്ന് സൂചിപ്പിച്ച് സിപിഎം മുഖപത്രം. വർഗീയ പാർട്ടിയെന്ന പേരിൽ ആരെയും അകലെ നിർത്തേണ്ടെന്ന് ദേശാഭിമാനി മുഖപ്രസംഗം ആവശ്യപ്പെടുന്നു. നിയമസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടെന്ന വാദം യുക്തിഭദ്രമല്ലെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.
മൃദുസമീപനവുമായി മാണിയെ കാത്തിരിക്കുകയാണ് സിപിഐഎം. ബിജെപി പക്ഷത്തേക്ക് പോകുന്നത് തടയാനാണ് പ്രശ്നാധിഷിഠിത സഹകരണമെന്നാണ് വിശദീകരണം എന്നാൽ നീക്കത്തെ സിപിഐ ശക്തമായി എതിർക്കുന്നു. പുതിയ സഹകരണത്തിൽ കടുത്ത ഭിന്നത നിലനിൽക്കുമ്പോഴാണ്
ലീഗിനും യുഡിഎഫിലെ മറ്റ് കക്ഷികൾക്ക് ദേശാഭിമാനി പച്ചക്കൊടി കാണിക്കുന്നത്.
ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമായി യുഡിഎഫിലെ മറ്റ് കക്ഷികളുമായി സഹകരിക്കാവുന്ന മേഖലയുണ്ട്. ഇവിടെ വാർഗീയ കക്ഷി എന്ന നിലയിൽ ആരെയെങ്കിലും തീണ്ടാപ്പാടകലെ നിർത്തേണ്ടതില്ലെന്ന നിലപാടാണ് മുഖപ്രസംഗം സൂചിപ്പിക്കുന്നത്. മാത്രമല്ല നിയമസഭയിൽ നല്ല ഭൂരിപക്ഷം ഉണ്ടെന്ന കാരണത്താൽ മുന്നണി അടിത്തറ വിപുലീകരിക്കേണ്ടെന്ന വാദം ശരിയല്ലെന്നും മുഖപ്രസംഗം പറയുന്നുണ്ട്.
നിലവിൽ ആർ.സ്.പിയും ജെഡിയുവും യുഡിഫിലെത്തിയതിന്റെ പിഴവുകൾ മനസ്സിലാക്കിയിട്ടുണ്ട്. മസ്ലീം ലീഗും അതൃപ്തിയിലാണെന്നും മുഖപ്രസംഗം ചൂണ്ടികാട്ടുന്നു. അതൃപ്തരാരും നിരാശരാകേണ്ടെന്ന് പറഞ്ഞ് പ്രതീക്ഷ നൽകുകയാണ് പാർട്ടി പത്രം.