ജനങ്ങള്‍ കൂടുതല്‍ പാപ്പരാക്കപ്പെടുന്നുവെന്ന് സുധാകര റെഡ്ഡി; സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം

By Web DeskFirst Published Mar 1, 2018, 1:00 PM IST
Highlights
  •  71 ശതമാനം ദേശീയ സ്വത്ത് രാജ്യത്തെ ഒരു ശതമാനം വരുന്ന സമ്പന്നന്‍മാരുടെ കൈയിലാണെന്നും റെഡ്ഡി പറഞ്ഞു.  

മലപ്പുറം: സിപിഐ സംസ്ഥാനസമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കം. മോദി ഭരണത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ പാപ്പരാക്കപ്പെടുന്നുവെന്നും സുധാകര റെഡ്ഡി പറഞ്ഞു. 71 ശതമാനം ദേശീയ സ്വത്ത് രാജ്യത്തെ ഒരു ശതമാനം വരുന്ന സമ്പന്നന്‍മാരുടെ കൈയിലാണെന്നും റെഡ്ഡി പറഞ്ഞു.  

മലപ്പുറത്ത് ഇന്ന് തുടങ്ങിയ സിപിഐ സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി. 

ബിജെപിയും ആര്‍എസ്എസുമാണ് ഒന്നാം ശത്രു. അവരെ തടയലാണ് പ്രധാനം എന്നും റെഡ്ഡി പറഞ്ഞു. സമര രംഗത്ത് വിശാല ബന്ധുക്കളുണ്ടാകണം. വൈവിദ്യം നിറഞ്ഞ രാജ്യത്ത് പ്രാദേശിക സഖ്യങ്ങൾ പ്രധാനമാണ്.  ഓരോ നാടിനും അനുസരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം വേണമെന്നും റെഡ്ഡി. 

ഇടത് ഐക്യം പ്രധാനമാണെന്നും റെഡ്ഡി ഓര്‍മ്മിപ്പിച്ചു. മറ്റ് ഇടത് പാർട്ടികളെയും കൂട്ടി ഇടത് ഐക്യം ബലപ്പെടുത്തണം.  ഇടത് ഐക്യം ബലപ്പെടുത്തി മതേതര കക്ഷികളെ ഒന്നിച്ചു കൂട്ടണം എന്നും സുധാകർ റെഡ്ഡി പറഞ്ഞു. 

ഇന്ന് രാവിലെ 10 മണിക്ക് ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ മുതിര്‍ന്ന നേതാവ് എ കുര്യൻ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കമിട്ടു.  പലതവണകളായി നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കെ.എം മാണിയെ മുന്നണിയിലെടുക്കേണ്ടതില്ലെന്ന് അഭിപ്രായം സമ്മേളനം ഒന്നുകൂടി അടിവരയിടുമെന്നകാര്യം ഉറപ്പാണ്. ജില്ലാസമ്മേളനങ്ങളിലേതുപോലെതന്നെ സിപിഎമ്മിനെതിരെ സംസ്ഥാന സമ്മേളനത്തിലും കടുത്ത വിമര്‍ശനം ഉണ്ടാകും. സര്‍ക്കാരിന്‍റേയും മന്ത്രിമാരുടേയും പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ഒരു വിഭാഗം പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചേക്കും. ഇതില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരേയും വിമര്‍ശനങ്ങളുണ്ടാകും. 

സി.പി.എം -സി.പി.ഐ നേതാക്കള്‍ തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിനിടയില്‍ സമ്മേളത്തിന്‍റ രണ്ടാം ദിവസം മുഖ്യമന്ത്രി പിണറായിയുടെ സാന്നിധ്യത്തിനും ഏറെ രാഷ്രീയപ്രാധാന്യമുണ്ട്. ഇടതുപക്ഷം-പ്രതീക്ഷകളും സാധ്യതകളും എന്നവിഷയത്തിലെ സെമിനാറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുക. സമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഞായറാഴ്ച്ച വൈകിട്ട് റെഡ് വാളണ്ടിയര്‍മാര്‍ച്ചും പൊതുസമ്മേളനത്തോടും കൂടി സമ്മേളനം സമാപിക്കും.


 

click me!