കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സമാനമായ കേസില്‍ അറസ്റ്റിലായ മുന്‍ മോഡല്‍ രശ്മി ആര്‍. നായര്‍. ലക്ഷക്കണക്കിന് രൂപ നല്‍കി കുട്ടികളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ടെന്ന് രശ്മി.
താന്‍ ഉള്‍പ്പെട്ട കേസില്‍ തന്നെ ഇരകളാക്കപ്പെട്ട കുട്ടികള്‍ ഒരു പേജ് നിറയെ ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരെക്കുറിച്ച് മൊഴികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വാങ്ങിയവര്‍ ഇല്ലാത്തടത്തോളം വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ല.
ഇരകളുടെ മൊഴികളില്‍ ഉള്ളവരും പ്രതികള്‍ക്ക് അറിയാവുന്നവരും ശേഷിക്കുന്ന കാലം പോലീസിന്റേയും പ്രതികളുടേയും ബ്ലാക്ക് മെയ്‌ലിംഗിന് ഇരയായി കഴിയുമെന്നല്ലാതെ ഇത്തരം കേസുകളില്‍ മറ്റൊന്നും സംഭവിക്കില്ലെന്നും രശ്മി പറഞ്ഞു.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
കുഞ്ഞുങ്ങളുടെ മേൽ ലൈംഗിക വൈകൃതം പ്രകടിപ്പിക്കുകയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത ഒരു ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്തതായി വാർത്ത കണ്ടു. ഈ അറസ്റ്റിനപ്പുറം ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടോ. ഉണ്ടാകില്ല.
ഞാൻ പ്രതിയായ കേസിലേക്ക് തന്നെ വരാം. കുഞ്ഞുങ്ങളെ ലൈംഗീക വ്യാപാരത്തിന് വിൽക്കുന്നു എന്നതാണ് കേസ്. ലക്ഷക്കണക്കിനു രൂപ നൽകി ഇത്തരത്തിൽ കുഞ്ഞുങ്ങളെ വാങ്ങി ഉപയോഗിക്കുന്ന ഒരുപാട് പേർ കേരളത്തിൽ ഉണ്ട്. എന്റെ കേസിലെ ഇരകളാക്കപ്പെട്ട കുട്ടികൾ മാത്രം ഒരു പേജ് നിറയെ ഇത്തരത്തിൽ അവരെ ഉപയോഗിച്ചവരുടെ പേരുകൾ മൊഴികളിൽ നൽകിയിട്ടുണ്ട്. സംശയിക്കണ്ട ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല ഇനി ചെയ്യുകയും ഇല്ല.
വാങ്ങിയവർ ഇല്ലാത്തിടത്തോളം വിറ്റവർ വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ല. അതുകൊണ്ട് ഇത് പോലീസിനും പ്രതികൾക്കും ലാഭകരമായ ഒരു ബിസിനസ് ആണിത്. ഇരകളുടെ മൊഴികളിൽ ഉള്ളവരും പ്രതികൾക്ക് അറിയാവുന്നവരും പിന്നീടുള്ള കാലം പോലീസിന്റെയും പ്രതികളുടെയും ബ്ലാക്ക്മെയിലിംഗിൽ കഴിയും. കുറച്ച് മണിക്കൂറുകൾക്കു മൂന്നും അഞ്ചും ലക്ഷം മുടക്കുന്നവരുടെ സാമ്പത്തിക ആസ്‌തി ഊഹിക്കാമല്ലോ ചോദിക്കുന്ന കാശ് കൊടുക്കും. പ്രതികൾക്കും പോലീസുകാർക്കും ലോട്ടറി അടിച്ച ഫീലിങ് ആയിരിക്കും. ഒരു രണ്ട് മാസം ജയിലിൽ കിടന്നാലും ഒരു മനുഷ്യായുസ് കൊണ്ട് സമ്പാദിക്കാൻ കഴിയുന്നതിൽ കൂടുതൽ രണ്ടാളും സമ്പാദിക്കും. ശിക്ഷയും ലഭിക്കില്ല.
ഇത്തരത്തിൽ രണ്ട് കൂട്ടരും IPS കാരും മന്ത്രിമാരും അടക്കം സാമാന്യം നന്നായി പിരിവു നടത്തിയ മിനിമം പത്തു പേരെ എനിക്കറിയാം. അറുപത്തിനാലോളം പ്രതികൾ ഉള്ള പല രാജ്യങ്ങളിൽ പരന്നു കിടക്കുന്ന ഈ മനുഷ്യക്കടത്തു കേസിൽ കുട്ടികളെ വാങ്ങിയ ഒരാൾ പോലും ഈ നിമിഷം വരെ പ്രതിയല്ല എന്ന വസ്തുത മനസിലാക്കിയാൽ ഈ പറഞ്ഞതിൽ അതിശയോക്തി തോന്നില്ല. ഇരകളായ കുട്ടികൾ തങ്ങളെ റേപ് ചെയ്തു എന്ന് കോടതിക്ക് മുന്നിൽ കൊടുത്ത മൊഴിയിൽ പറഞ്ഞവർ ഒക്കെ എവിടെ ശ്രീജിത്തേ.
കുട്ടികളെ വാങ്ങാൻ ആവശ്യക്കാർ ഉള്ളിടത്തോളം ലക്ഷങ്ങൾ ഒറ്റ ദിവസത്തിൽ ലഭിക്കുന്ന ആ കുറ്റകൃത്യം ചെയ്യാൻ നൂറുകണക്കിന് ക്രിമിനലുകൾ തയ്യാറാവും.