
തിരുവനന്തപുരം: പ്രവാസികളായ അയ്യപ്പഭക്തരില്‍ നിന്നും പണം വാങ്ങി പ്രത്യേക അയ്യപ്പദർശനം നല്‍കാനുള്ള തിരുവതാംകൂർ ദേവസ്വം ബോർഡ് തീരുമാനം വിവാദമാകുന്നു. സർക്കാരിനോട് ആലോചിക്കാതെ എടുത്ത തീരുമാനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ദർശനത്തിന് പ്രവാസികളായ അയ്യപ്പഭക്തരില്‍ നിന്നും 25 ഡോളർ കൈപ്പറ്റി ഓൺലൈനിലൂടെ പ്രത്യേക കൂപ്പൺ നല്‍കാനുള്ള ദേവസ്വംബോർഡ് തീരുമാനമാണ് വിവാദമാകുന്നത്. എൻ ആർ ഐ ഫെസിലിറ്റി കൂപ്പൺ എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കാൻ ദേവസ്വംബോർഡ് ആലോചിക്കുന്നത്. പണം മുടക്കി കൂപ്പൺ എടുക്കുന്നവർക്ക് പമ്പമുതല്‍ സന്നിധാനം വരെ ക്യൂ നില്‍ക്കാതെ എത്താൻ കഴിയുമെന്നും ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.
മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തില്‍ പ്രത്യേക കൂപ്പൺ നല്‍കി തിരുപ്പതി മോഡല്‍ ദർശനം അനുവദിക്കണമെന്നു പറഞ്ഞപ്പോള്‍ എതിർത്തവരാണ് ഡോളർവാങ്ങി ദർശനം നല്‍കാൻ നീക്കം തുടങ്ങിയിരിക്കുന്നത്. ഇതിനെതിരെ എതിർപ്പും ശക്തമായിടുണ്ട്. ഡോളർവാങ്ങിയുള്ള ദർശനത്തിന് എതിരെ ദേവസ്വം മന്ത്രിയും പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്.
പൊലീസിന്‍റെ നിയന്ത്രണത്തിലുള്ള വർച്വല്‍ ക്യൂവിന് സമാന്തരമായി പ്രത്യേക ക്യൂ സംവിധാനവും ദേവസ്വം ബോർഡിന്‍റെ പരിഗണനയിലുണ്ട്. പടിപൂജ ഉള്‍പ്പടെയുള്ളവ നടത്തുന്ന നേർച്ചക്കാർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയുമെന്നും ദേവസ്വംബോർഡ് അധികൃതർ പറയുന്നു.
ദർശനത്തിന് കൂപ്പൺ അനുവദിക്കുന്നതിന് എതിരെയും വഴിപാടുകള്‍ക്കും പ്രസാദങ്ങള്‍ക്കും നിരക്ക് വർദ്ധിപ്പിച്ചതിനും എതിരെ കോടതിയെ സമീപിക്കാനാണ് ഹിന്ദുഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകളുടെ തിരുമാനം. നിരക്ക് വർദ്ധനവിന് എതിരെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വംബോർഡിനെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam