
കോട്ടയം: മണ്ണ് മാഫിയ പണം തന്ന് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് കോട്ടയം വാകത്താനം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. ഒരു കുന്ന് ഇടിച്ച് നിരത്താൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പഞ്ചായത്തിൽ മണ്ണെടുപ്പ് നിരോധിക്കാനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് തീരുമാനിച്ചത്. 2000 - 2005 കാലഘട്ടത്തിലെ വാകത്താനം പഞ്ചായത്ത് പ്രസിഡന്റായിരുന്നു ലൈസാമ്മാ. ഈ ഭരണസമിതിയാണ് വാകത്താനം പഞ്ചായത്തിൽ മണ്ണെടുപ്പ് പൂർണ്ണമായും നിരോധിക്കാൻ തീരുമാനിച്ചത്.
സ്വകാര്യവ്യക്തി മാലുകുന്ന് ഇടിച്ച് നിരത്താൻ തുടങ്ങിയപ്പോൾ പഞ്ചായത്ത് എതിർത്തു. പഞ്ചായത്തിൽ കുടിവെള്ളം നൽകുന്ന, നല്ല കാറ്റും തണലും നൽകുന്ന കുന്ന് ഇടിക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നായിരുന്നു പ്രസിഡന്റിനെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചത്. ഇതിന്റെ തുടർച്ചയായാണ് പഞ്ചായത്തിൽ പൂർണ്ണമായും മണ്ണെടുക്കൽ നിരോധിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
മാലുകുന്ന് പൂർണ്ണമായും ഇടിച്ച് നിരത്തുന്നത് തടയാൻ ആ തീരുമാനത്തിന് കഴിഞ്ഞു. ഹൈക്കോടതിയിൽ നിന്നും അനുകൂലവിധി കിട്ടി. പക്ഷെ പിന്നീട് വന്ന ഭരണസമിതികൾ മണ്ണ് മാഫിയയോട് അനുകൂല സമീപനം സ്വീകരിച്ചതാണ് മണ്ണെടുക്കൽ വീണ്ടും വ്യാപകമാകാൻ കാരണമെന്ന് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ലൈസാമ്മ ചൂണ്ടിക്കാട്ടുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam