
ചെന്നൈ: ശശികലയെ ഉടൻ മുഖ്യമന്ത്രിയാക്കാനാകില്ലെന്ന് തമിഴ്നാട് ഗവർണർ സി വിദ്യാസാഗർ റാവു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ വിധി വരാനിരിയ്ക്കുന്നതിനാലും ശശികലയെ നിയമസഭാകക്ഷിനേതൃസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തതിനെതിരെ പരാതികളുള്ളതിനാലും തൽക്കാലം പനീർശെൽവം കാവൽ മുഖ്യമന്ത്രിയായി തുടരട്ടെയെന്ന് ഗവർണർ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കരട് റിപ്പോർട്ട് ചോർന്നതിനെത്തുടർന്ന് രാജ്ഭവനും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വാർത്ത നിഷേധിച്ചത് നാടകീയനീക്കമായി
മൂന്ന് പേജുള്ള റിപ്പോർട്ടാണ് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചത്. പനീർശെൽവത്തിന്‍റെയും ശശികലയുടെയും നിവേദനം സൂക്ഷ്മമായി പരിശോധിച്ചുവെന്നും അവർക്ക് പറയാനുള്ളത് വിശദമായി കേട്ടുവെന്നും ഗവർണർ പറയുന്നു. സർക്കാർ രൂപീകരണത്തിന് അവകാശവാദവുമായാണ് ശശികല എത്തിയത്. നിയമസഭാകക്ഷിനേതാവായി തന്നെ തെരഞ്ഞെടുത്തുവെന്നും 129 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും ശശികല അവകാശപ്പെട്ടു.
എന്നാൽ തന്നെക്കൊണ്ട് നിർബന്ധിച്ച് രാജിവെപ്പിച്ചുവെന്നും ഒപ്പുകൾ വ്യാജമാണെന്നും പനീർശെൽവം ആരോപിക്കുന്നു. ജനപ്രതിനിധിയല്ലാത്ത ഒരാൾക്ക് മുഖ്യമന്ത്രിയാകാൻ 164 ആം ചട്ടപ്രകാരം ആറ് മാസത്തിനകം തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മതി. ഇവിടെയാണ് രാജ്യമിതുവരെ കണ്ടിട്ടില്ലാത്ത ഭരണഘടനാപ്രതിസന്ധി വരുന്നത്. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ സുപ്രീംകോടതി ഒരാഴ്ചയ്ക്കകം വിധി പ്രസ്താവിയ്ക്കുമെങ്കിൽ അതുവരെ കാത്തിരിയ്ക്കാം. സംസ്ഥാനത്ത് എംഎൽഎമാരെ ഒളിവിൽ പാർപ്പിച്ച് കുതിരക്കച്ചവടം നടത്തുന്നുവെന്ന മാധ്യമറിപ്പോർട്ടുകളിൽ ആശങ്കയുണ്ട്.
ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയും ഡിജിപിയുമായി ചർച്ച ചെയ്തത്. ഒരു പക്ഷവും പിടിയ്ക്കുന്നില്ലെന്നും തൽക്കാലം കാവൽമുഖ്യമന്ത്രിയായി തുടരട്ടെയെന്നും കുറച്ചുദിവസത്തിനുള്ളിൽ ചിത്രം തെളിയുമെന്നും ഗവർണർ റിപ്പോർട്ടിന്‍റെ അവസാനഭാഗത്ത് പറയുന്നു. എന്നാൽ റിപ്പോർട്ട് ചോർന്ന് മിനിറ്റുകൾക്കുള്ളിൽ നിഷേധക്കുറിപ്പുമായി രാജ്ഭവനും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും രംഗത്തെത്തി.
ഗവർണറുടെ ഓഫീസിൽ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്നാണ് സൂചന. അങ്ങനെയെങ്കിൽ പനീർശെൽവത്തിനനുകൂലമായ റിപ്പോർട്ട് വന്നതിലൂടെ ശശികലയുടെ ക്യാമ്പിലുള്ള മറ്റ് എംഎൽഎമാരെ സ്വപക്ഷത്തേയ്ക്ക് കൊണ്ടുവരാൻ ഒപിഎസ്സിനെ സഹായിയ്ക്കുന്നതാണ് ഗവർണറുടെയും കേന്ദ്രസർക്കാരിന്‍റെയും നീക്കമെന്ന് കരുതപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam