
ബംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷാ വിധി സുപ്രീം കോടതി ശരിവെച്ചതോടെ ശശികല കോടതിയില്‍ കീഴടങ്ങാനെത്തി. വൈകുന്നേരം 5.15ഓടെയാണ് എ.ഐ.എ.ഡി.എം.കെ നേതാക്കളോടൊപ്പം പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ ശശികല എത്തിയത്. മുമ്പ് ജയലളിത ഇതേ ജയിലിലെ പ്രത്യേക കോടതി വളപ്പില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍ സാന്നിദ്ധ്യം ഇവിടെയുണ്ടായിരുന്നെങ്കില്‍ ശശികല കോടതിലെത്തിയപ്പോള്‍ നേതാക്കളൊഴികെ പ്രവര്‍ത്തകരുടെ കാര്യമായ സാന്നിദ്ധ്യമൊന്നും കോടതി വളപ്പില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കനത്ത സുരക്ഷായാണ് കോടതി വളപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശിക്ഷ ഏറ്റുവാങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ശശികല അപേക്ഷ നല്‍കുമെന്നാണ് എ.ഐ.ഡി.എം.കെ നേതാക്കള്‍ പറയുന്നത്. രാവിലെ സമാനമായ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. പ്രത്യേക കോടതിയും ഇത് തള്ളിയാല്‍ ഇന്ന് തന്നെ ശശികലയ്ക്ക് ജയിലില്‍ പോകേണ്ടിവരും. 2014ല്‍ 21 ദിവസം തടവില്‍ കഴിഞ്ഞ പരപ്പന അഗ്രഹാര ജയിലില്‍ തന്നെയാണ് ശശികലയെ പാര്‍പ്പിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വനിതകള്‍ക്കായുള്ള ഏഴാം ബ്ലോക്കിലാണ് ശശികലയ്ക്കായുള്ള സെല്‍ തയ്യാറാക്കിയിരിക്കുന്നത്. ഒറ്റയ്ക്കുള്ള സെല്ലാണ് ശശികലക്ക് നല്‍കുന്നതെങ്കിലും പ്രത്യേക സൗകര്യങ്ങളൊന്നും അവര്‍ക്ക് നല്‍കില്ലെന്ന് കര്‍ണ്ണാടക ജയില്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam