
റിയാദ്: സൗദിയില്‍ പാചകവാതകം ഇനി മുതല്‍ പെട്രോള്‍ സ്റ്റെഷനുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭിക്കും. നിബന്ധനകള്‍ക്ക് വിധേയമായി നിശ്ചിത ഫീസ് അടച്ചാല്‍ വില്പനക്ക് ഉള്ള ലൈസന്‍സ് അനുവദിക്കും. പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ ഇനി മതല്‍ സൗദിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പെട്രോള്‍ പമ്പുകളിലും ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ചു കൊണ്ട് ഇഖ്തിസാദിയ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇത് വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും പെട്രോള്‍ സ്റ്റേഷനുകളും മതിയായ സുരക്ഷാ മാനദണ്ഡങ്ങളും മന്ത്രിസഭാ സമിതി കഴിഞ്ഞ ഓഗസ്റ്റില്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങളും പാലിക്കണം. നഗര ഗ്രാമകാര്യ മന്ത്രാലയം വാണിജ്യ നിക്ഷേപ മന്ത്രാലയം എന്നിവയാണ് ഇത് ഉറപ്പ് വരുത്തേണ്ടത്. എല്‍.പി.ജി സിലിണ്ടറുകള്‍ വില്‍ക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്.
നിശ്ചിത ഫീസ് അടച്ച് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും പെട്രോള്‍ സ്റ്റേഷനുകള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. നിയമവിരുദ്ധമായി പാചകവാതകം വില്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അമ്പത് ലക്ഷം റിയാല്‍ വരെ പിഴയും, ലൈസന്‍സ് റദ്ദ് ചെയ്യലും ഉള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുക.
ദേശീയ പരിവര്‍ത്തന പദ്ധതി 2020 പ്രകാരം പാചകവാതക ഉല്‍പാദനം വര്‍ധിപ്പിക്കും. പ്രതിദിന ഉല്‍പ്പാദനം നിലവിലുള്ള പന്ത്രണ്ട് ബില്ല്യണ്‍ ക്യൂബിക് മീറ്ററില്‍ നിന്നും 17.8 ബില്ല്യന്‍ ക്യൂബിക് മീറ്റര്‍ ആയി വര്‍ധിപ്പിക്കാനാണ് പദ്ധതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam