
ജിദ്ദ: വിസാ കാലാവധിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങാത്ത ഉംറ തീര്‍ഥാടകര്‍ക്കും സര്‍വീസ് ഏജന്‍സികള്‍ക്കും സൗദിയുടെ മുന്നറിയിപ്പ്. അനധികൃതമായി രാജ്യത്ത് കഴിയുന്നവരുടെ സ്പോണ്‍സര്‍ക്ക് അമ്പതിനായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. വിദേശ ഉംറ തീര്‍ഥാടകര്‍ വിസയുടെ കാലാവധി തീരുന്നതിനു മുമ്പ് സൗദിയില്‍ നിന്ന് മടങ്ങണമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം ഓര്‍മിപ്പിച്ചു.
തിരിച്ചു പോകാത്ത തീര്‍ഥാടകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തീര്‍ഥാടകരെ തിരിച്ചയക്കേണ്ട ഉത്തരവാദിത്തം, കൊണ്ട് വരുന്ന സര്‍വീസ് എജന്സികള്‍ക്കാന്. വിസാ കാലാവധിക്കകം തിരിച്ചു പോകാത്തവരെ കുറിച്ച വിവരം കൃത്യ സമയത്ത് ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് അമ്പതിനായിരം റിയാല്‍ പിഴ, ആറു മാസത്തെ തടവ് എന്നിവയാണ് ശിക്ഷ.
വിദേശിയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. മറ്റു വിസകളില്‍ സൗദിയില്‍ കഴിയുന്ന വിദേശികള്‍ കാലാവധിക്കുള്ളില്‍ തിരിച്ചു പോയില്ലെങ്കിലും സ്പോണ്‍സര്‍ക്ക് ലഭിക്കുന്നത് ഇതേ ശിക്ഷ തന്നെയാണ്. ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ ജോലി ചെയ്യാനോ ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങള്‍ക്ക് പുറത്തേക്കു പോകാനോ പാടില്ല.
വിസാ കാലാവധിക്കുള്ളില്‍ തിരിച്ചു പോകാത്ത തീര്‍ഥാടകര്‍ക്ക് താമസം, ജോലി, യാത്രാ സൗകര്യം തുടങ്ങിയ സഹായങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. നിയമലംഘകര്‍ക്ക് ഒരു വിധത്തിലുള്ള സഹായവും ചെയ്യരുതെന്ന് രാജ്യത്തെ സ്വദേശികളോടും വിദേശികളോടും പാസ്പോര്‍ട്ട് വിഭാഗം നിര്‍ദേശിച്ചു. ഉംറ സീസണ്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ 39,25,210 വിദേശ തീര്‍ഥാടകര്‍ സൗദിയില്‍ എത്തി. കഴിഞ്ഞ നവംബറിലാണ് ഇത്തവണത്തെ ഉംറ സീസണ്‍ ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam