
കസാന്‍: ഇന്ന് ക്ലാസിക് പോരില്‍ ബെല്‍ജിയത്തെ നേരിടുമ്പോള്‍ ബ്രീസിലിനെ കുഴക്കുന്നത് കാസമിറോയുടെ അഭാവമാണ്. രണ്ട് മഞ്ഞ കാര്‍ഡ് കിട്ടിയതാണ് താരത്തിന് വിനയായത്. ടിറ്റെയുടെ പ്ലാനില്‍ നിര്‍ണായക സ്ഥാനമാണ് ബ്രസീലിയന്‍ ഡിഫന്റിങ് മിഡ്ഫീല്‍ഡര്‍ക്കുണ്ടായിരുന്നത്. നെയ്മര്‍, കുടീഞ്ഞോ, വില്യന്‍, പൗളീഞ്ഞോ. ലോകകപ്പില്‍ ബ്രസീല്‍ കളത്തിലിറങ്ങുമ്പോള്‍ ആരാധകരില്‍ മിക്കവരുടെയും ശ്രദ്ധ ഇവരിലൊക്കെയാണ്. കാമറകള്‍ ഒപ്പിയെടുത്ത് ലോകത്തിന് മുന്നിലെത്തിക്കുന്നതും പ്രധാനമായും പന്തുമായി മുന്നേറുന്നവരുടെ ചടുല നീക്കങ്ങള്‍.
എന്നാല്‍, ടീമിലെ പ്രധാനി ആരെന്ന്, ബ്രസീലിന് ഏറ്റവുമൊടുവില്‍ ലോകകിരീടം നേടിക്കൊടുത്ത പരിശീലകന്‍ ലൂയി ഫലിപ്പ് സ്‌കൊളാരിയോട് ചോദിച്ചാല്‍ ഒരു നിമിഷം പോലും ആലോചിക്കാതെ ഉത്തരം പറയും കാസിമിറോ എന്ന്. എല്ലാവര്‍ക്കും തുല്യ പ്രാധാന്യമെന്ന് പറയുന്ന ടിറ്റേയും രഹസ്യമായി സമ്മതിക്കുന്നു കാസിമിറോയെ കേന്ദ്രീകരിച്ചാണ് ഗെയിം പ്ലാന്‍. 2011ല്‍ ടീമിലെത്തിയതാണെങ്കിലും ടിറ്റെ പരിശീലകനായതോടെയാണ് കാസിമിറോ ബ്രസീലിന്റെ ഒഴിവാക്കാനാവാത്ത താരമാകുന്നത്.
പ്രതിരോധനിരക്ക് തൊട്ടുമുന്നിലായി കാസിമിറോ നിലയുറപ്പിക്കുന്നത് പൊളിഞ്ഞോയും കുടിഞ്ഞോയെയും സ്വതന്ത്രരാക്കി. 2002ല്‍ ബ്രസീല്‍ ചാംപ്യന്‍മാരായപ്പോള്‍ റിവാള്‍ഡോയ്ക്കും റൊണാള്‍ഡിഞ്ഞോക്കും നിരന്തരം മുന്നോട്ട് കുതിക്കാന്‍ അവസരം നല്‍കിയ ഗില്‍ബര്‍ട്ടോ സില്‍വയെ ഓര്‍മിപിക്കുന്നു ഇത്തവണ കാസിമിറോ. ടിറ്റേ ബ്രസീലിലും സിദാന്‍ റയല്‍ മാഡ്രിഡിലും എത്തിയതാണ് 26കാരന്റെ കരിയറില്‍ വഴിത്തിരിവായത്. റയലിന് മൂന്ന് ചാംപ്യന്‍സ് ലീഗും ഒരു സ്പാനിഷ് ലഗ് കിരീടവും നേടിക്കൊടുക്കുന്നതില്‍ കാസിമിറോയുടെ പങ്ക് വലുതായിരുന്നു.
മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെങ്കിലും. മുന്‍നിരയില്‍ മികച്ച താരങ്ങളുണ്ട്, കളിയുടെ ഫലം നിര്‍ണയിക്കാന്‍ കഴിയുന്നവര്‍. എന്റെ ജോലി എതിരാളികളെ തടയുക എന്നതാണ്. മുന്നേറ്റ നിരക്ക് വേണ്ട പിന്തുണ നല്‍കുക. കാസിമിറോ പറയുന്നു. റഷ്യയിലെ കഴിഞ്ഞ കളികളിലെല്ലാം ഇത് കൃത്യമായി ചെയ്തു, ഈ ആറടി ഒരിഞ്ചുകാരന്‍. രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടിയ കാസിമിറോയ്ക്ക് പകരമെത്തുന്ന ഫെര്‍ണാണ്ടീഞ്ഞോയുടെ പ്രകടനം ഇന്ന് കാനറകിള്‍ക്ക് നിര്‍ണായകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam