
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ് പ്രവേശനത്തില്‍ കോളേജ് മാനേജ്‌മെന്റുകളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണയായി. സംസ്ഥാനത്തെ 97 എഞ്ചിനീയറിംഗ് കോളേജുകളുമായാണ് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ 15 മുതല്‍ ക്ലാസുകള്‍ തുടങ്ങാനാണ് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
കരാര്‍ പ്രകാരം സ്വാശ്രയ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്ക് മാറ്റും. ഫീസ് ഘടനയില്‍ ഈ വര്‍ഷം മാറ്റമൊന്നുമില്ല. സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് 50,000 രൂപയും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് 75,000 രൂപയുമായിരിക്കും ഫീസ്. മാനേജ്‌മെന്റ് സീറ്റുകളില്‍ 99,000 രൂപയായിരിക്കും ഫീസ്. 1.75 ലക്ഷമാണ് എന്‍.ആര്‍.ഐ സീറ്റിലെ ഫീസ്.
ഇതാദ്യമായാണ് പ്ലസ് ടു ഫലം വരുന്നതിന് മുന്‍പേ തന്നെ സ്വാശ്രയ കോളേജുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത്. കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കുട്ടികള്‍ നാല് വര്‍ഷത്തെ മുഴുവന്‍ ഫീസും അടയ്ക്കണമെന്ന നിബന്ധന പുതിയ കരാറില്‍ എടുത്തു കളഞ്ഞിട്ടുണ്ട്. ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ ഏത് വര്‍ഷം കോഴ്‌സ് നിര്‍ത്തുന്നുവോ അതുവരെയുള്ള ഫീ അടച്ചാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു കിട്ടും.
പുതിയ കോഴ്‌സുകള്‍ അനുവദിക്കണമെന്ന അസോസിയേഷന്റെ ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായും, ഇതരസംസ്ഥാങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കു തടയാനാണ് തര്‍ക്കമൊന്നും കൂടാതെ വിദ്യാഭ്യാസമന്ത്രിയുമായി കരാര്‍ ഒപ്പിട്ടതെന്നും അസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam