
പാരീസ്: പാരീസില്‍ ഏഴുപേരെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. അക്രമണത്തിൽ രണ്ട് ബ്രിട്ടീഷ് വിനോദ സഞ്ചാരികളുൾപ്പെടെ നാല് പേർക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ അഫ്ഗാന്‍ പൗരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയതു. അക്രമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും തീവ്രവാദി ആക്രമണമല്ലെന്നാണ് പ്രാഥമിക സൂചന.
പാരീസിലെ വടക്ക് കിഴക്കന്‍ ഭാഗത്തെ കനാലിന്റെ തീരത്ത് രാത്രി 11 മണിയോടെയായിരുന്നു സംഭവം. തെരുവിലുണ്ടായിരുന്ന അപരിചിതരായ ആള്‍ക്കാര്‍ക്ക് നേരെയായിരുന്നു ഇയാളുടെ ആക്രമണം. കത്തിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചായിരുന്നു ആക്രമണം. കൂടുതല്‍ ആളുകളെ അക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ സമീപത്തെ തീയേറ്ററിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പാരീസിൽ ഇത്തരത്തിൽ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 23 ന് ഇതിന് സമാനമായ സംഭവം പാരീസിൽ നടന്നിരുന്നു. അമ്മയെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയതിനുശേഷം നഗരത്തിലെത്തിയ പ്രതി അപരിചിതരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. 36ക്കാരനായ പ്രതി ഗുരുതരമായ മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നും 2016 മുതൽ ഭീകരവിരുദ്ധ പട്ടികയിൽ ഉൾപ്പെട്ട ആളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.
ഈ സംഭവത്തിനുശേഷം ദിവസങ്ങൽക്കുള്ളിൽ അടുത്ത ആക്രമണവും പാരീസിൽ റിപ്പോർട്ട് ചെയ്തു. മദ്യലഹരിയിൽ പാരീസിലെ പെരിഗ്യൂക്സ് നഗരത്തിൽവച്ച് നാല് പേരെ കുത്തി പരിക്കേൽപ്പിച്ച അഫ്ഗാൻ അഭയാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam