
കോഴിക്കോട്: നാടിന്‍റെ ദാഹമകറ്റാന്‍ സ്വന്തം ചെലവില്‍ കിണര്‍ കുഴിച്ച് ഷംസുദ്ദീന്‍. നന്മണ്ട എഴുകുളം ഉവ്വാക്കുളം കുളപ്പുറത്ത് ഷംസുദ്ദീനാണ് വേനലിലെ കുടുവെള്ളക്ഷാമം പരിഹരിക്കാന്‍ കിണര്‍ കുഴിച്ചത്. വേനല്‍ കടുക്കുമ്പോള്‍ എഴുകുളം ചെറുകരക്കുന്ന് ലക്ഷംവീട് കോളനികളില്‍ കുടിവെള്ളം കിട്ടാക്കനിയാണ്.
കുടിവെള്ളത്തിനായി ഗ്രാമീണര്‍ നെട്ടോട്ടമോടും. കുടിവെള്ളത്തിന് വേണ്ടിയുള്ള പ്രദേശവാസികളുടെ യാതനകള്‍ കേട്ടറിഞ്ഞാണ് ഷംസുദീന്‍ ഇത്തൊരമൊരു കാരുണ്യപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. സ്വന്തം അവശ്യത്തിനായി കല്ല് വെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് പഴയ കിണര്‍ ശ്രദ്ധയില്‍പ്പെടുന്നത്. പ്രകൃതി കനിഞ്ഞരുളിയ തെളിനീര്‍ ആവോളം കണ്ടപ്പോള്‍ ഷംസുദ്ദീന്‍റെ അകം നിറഞ്ഞു.
ഒരുസെന്‍റ് സ്ഥലത്ത് കിണര്‍ വിസ്തൃതിയിലാക്കി വെള്ളം നിലനിര്‍ത്തി. കൊടുംവേനലില്‍പോലും വറ്റാത്ത നീരുറവ പാഴായിപ്പോകാനനുവദിക്കാതെ ഈ ജലസംഭരണി സംരക്ഷിക്കാനൊരുങ്ങി. അതിനായി 2000 ത്തോളം കല്ലുകള്‍ വേണ്ടിവന്നു. പതിനഞ്ച് പടവ് റിങ് താഴ്ത്താതെ ചെങ്കല്ലുകള്‍ മാത്രം. റിങ് താഴ്ത്തിയാല്‍ പണം ലാഭിക്കാം. പക്ഷേ അതില്‍ സിമിന്‍റിന്‍റെ രുചി അനുഭവപ്പെടും. അത് പാടില്ല.
ചെങ്കല്ലുകള്‍ ആകുമ്പോള്‍ ശുദ്ധമായ വെള്ളം ആയിരിക്കും. കല്ലിന്‍റെ വില നോക്കാതെതന്നെ കിണര്‍കെട്ടി. തിയ്യക്കോത്ത് രഘുവും എഴുകുളം സുധാകരനും ഷംസുദ്ദീന്‍റെ ആശയ അഭിലാഷങ്ങള്‍ക്കനുസരിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തി നടത്തി. ഇപ്പോള്‍ നാല് മീറ്ററോളം വെള്ളം നിലനില്‍ക്കുന്നുണ്ട്. പടവുപണി പൂര്‍ത്തിയായി നിര്‍മ്മാണപ്രവൃത്തി പൂര്‍ത്തിയാകുമ്പോഴേക്കും മൊത്തം ആറുലക്ഷം രൂപയോളം വരുമെന്നും ഇദ്ദേഹം പറഞ്ഞു.
തനിക്കും കുടുംബത്തിനും വേണ്ട വെള്ളം വീട്ടിലെ കിണറിലുണ്ട്. ഇത് കുടിവെള്ളക്ഷാമം പരിഹരിക്കാനായി കുഴിപ്പിച്ചതാണെന്നും ഇദ്ദേഹം പറഞ്ഞു. ഷംസുദ്ദീന്‍റെ ഈ സദ്പ്രവൃത്തി കാണാന്‍ ദിവസവും കുളപ്പുറത്ത് പറമ്പിലെത്തുന്നവര്‍ ഏറെയാണ്. ദാഹിക്കുന്നവന് ശുദ്ധമായ വെള്ളം നൽകുന്ന ഈ പുണ്യപ്രവർത്തിയെ പ്രശംസിക്കാതെ ആരും ഷംസുദ്ദീനെ കടന്നു പോകില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam