
ഷാര്‍ജ: വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഷാര്‍ജയില്‍ ജയിലിലായിരുന്ന 149 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി 149 പേരുടെ ജയില്‍ മോചനം ഷാര്‍ജ ഭരണാധികാരി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാത്തവരാണ് മോചിതരായത്.
ഷാര്‍ജയില്‍ മൂന്ന് വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് മോചനം സാധ്യമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ഷാര്‍ജ ഭരണാധികാരിയാണ് തിരുവനന്തപുരത്ത് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. തൊഴില്‍ തര്‍ക്കം, വിസാ പ്രശ്‌നം അടക്കമുള്ള കേസുകളില്‍ പെട്ട മലയാളികളെ നാട്ടിലേക്ക് അയക്കണമെന്നായിരുന്നു പിണറായി ആവശ്യപ്പെട്ടത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയില്‍ സമാനകുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന മലയാളികള്‍ അല്ലാത്തവര്‍ക്കും ആനൂകൂല്യം ലഭിച്ചിട്ടുണ്ട്. ഷാര്‍ജയില്‍ വീണ്ടും ജോലിചെയ്യാനും ഭരണാധികാരി അവസരം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഷാര്‍ജ സുല്‍ത്താന്റെ കേരള സന്ദര്‍ശനത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണ് തടവുകാരുടെ മോചനം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം ഷാര്‍ജ ഭരണാധികാരിക്ക് സമ്മാനിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജയും കേരളവും തമ്മിലുള്ള ഊഷ്മള ബന്ധത്തെ കുറിച്ചും പരസ്പര സഹകരണം തുടരേണ്ടതിനെ കുറിച്ചും ഷാര്‍ജ ഭരണാധികാരിയും ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പറഞ്ഞു.
ജയില്‍ മോചിതരാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സമയോജിത ഇടപെടലാണ് ഗുണം ചെയ്തതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കുകയാണെന്നായിരുന്നു എം.ടി രമേശ് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam