
500, 1000 നോട്ടുകള്‍ അസാധുവാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിനു കൃത്യം നാലുദിവസം മുമ്പ്, ഈ മാസം നാലിനാണ് ചണ്ഡീഗഡിലെ ടാക്സി ഡ്രൈവർ ബൽവീന്ദർ സിങ്ങിന്റെ അക്കൗണ്ടിൽ 9800 കോടി രൂപ വന്നതായി മൊബൈലിൽ മെസേജ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ജൻധൻ യോജന പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്കിലെ അക്കൗണ്ടാണ് ഇത്.
98,05,95,12,231 രൂപ ക്രെഡിറ്റ് ചെയ്തെന്നായിരുന്നു മെസേജ്. മെസേജ് കണ്ട് ബൽവീന്ദര്‍ കണ്ണുതള്ളിയിരുന്നു. പക്ഷേ അങ്ങനെ അധികം തുടരേണ്ടി വന്നില്ല. പിറ്റേന്ന് അക്കൗണ്ടില്‍ നിന്നും തുക പൂര്‍ണ്ണമായും അപ്രത്യക്ഷമാകുകയും ചെയ്തു.
3000 രൂപ മാത്രമുണ്ടായിരുന്ന തന്റെ അക്കൗണ്ടിൽ ഇത്രയും തുക വന്നതെങ്ങനെയെന്ന് ബൽവീന്ദര്‍ പലതവണ ബാങ്കിൽ അന്വേഷിച്ചു. പക്ഷേ കൃത്യമായ മറുപടി ലഭിച്ചില്ല. പാസ് ബുക്ക് വാങ്ങിവെച്ച ബാങ്കധികൃതര്‍ നവംബർ ഏഴിന് പുതിയ പാസ് ബുക്ക് നൽകി. അതിൽ ഈ ഭീമമായ തുക നിക്ഷേപിച്ചതും പിൻവലിച്ചതും കാണിച്ചിട്ടുണ്ടെന്നും ബൽവീന്ദർ സിങ്ങ് പറയുന്നു.
എന്നാൽ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഈ അക്കൗണ്ടിലേക്ക് 200 രൂപയുടെ നിക്ഷേപം രേഖപ്പെടുത്തിയപ്പോൾ തുക രേഖപ്പെടുത്തുന്ന കോളത്തിൽ 11 അക്ക ബാങ്കിങ്ങ് ലെഡ്ജർ അക്കൗണ്ട് നമ്പർ അബദ്ധത്തില്‍ രേഖപ്പെടുത്തിയതാണെന്നും അബദ്ധം മനസ്സിലാക്കിയപ്പോള്‍ ഉടന്‍ മാറ്റിയെന്നുമാണ് ബാങ്ക് മാനേജറുടെ വിശദീകരണം. സംഭവത്തെ കുറിച്ച് ആദായ നികുതി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam