ബിന്‍ ലാദന്റെ മകന്‍ വിവാഹിതനായി; വധു മറ്റാരുമല്ല...

By Web TeamFirst Published Aug 6, 2018, 3:39 PM IST
Highlights

വിവാഹത്തിന് ശേഷം ദമ്പതികള്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് ലാദന്‍റെ അര്‍ധ സഹോദരങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ ഹംസ ലാദന്‍ നിരീക്ഷണത്തിലാണെന്ന് ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ അറിയിച്ചു

ലണ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖയിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹിതനായി. ലാദന്റെ അര്‍ധ സഹോദരങ്ങളായ അഹമ്മദും ഹസനുമാണ് 'ദ ഗാര്‍ഡിയന്‍' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹംസ ബിന്‍ ലാദന്റെ വിവാഹക്കാര്യം അറിയിച്ചത്. 

മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ സെപ്തംബര്‍ 11 ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് ആത്തയുടെ മകളെയാണ് ഹംസ വിവാഹം കഴിച്ചിരിക്കുന്നത്. സെപ്തംബര്‍ 11 അക്രമണത്തിന് നേതൃത്വം നല്‍കുന്നതിനിടെയാണ് മുഹമ്മദ് ആത്ത കൊല്ലപ്പെടുന്നത്.  

എന്നാല്‍ വിവാഹശേഷം ദമ്പതികള്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്ന് ഇവര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ തന്നെയുണ്ടെന്നാണ് കരുതുന്നതെന്നും പിതാവിന്റെ മരണത്തിന് പ്രതികാരം ചോദിക്കാനുള്ള ശ്രമത്തിലാണെന്നും ഇരുവരും പറഞ്ഞു. ഇതിനിടെ ഹംസ അല്‍ഖയിദയുടെ പുതിയ നേതാവാകാനുള്ള കഠിനശ്രമങ്ങളിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശക്തമായ അന്വേഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി ഹംസയുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണെന്നാണ് ഇവര്‍ അറിയിക്കുന്നത്.

ലാദന്റെ രണ്ട് ആണ്‍മക്കള്‍ നേരത്തേ രണ്ട് സ്ഥലങ്ങളില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യകളില്‍ ഒരാളായ ഖൈരിയ്യ സബറിന്റെ മകനാണ് ഹംസ. ഇപ്പോള്‍ ജിവിച്ചിരിക്കുന്ന ലാദന്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് ലാദന്റെ അമ്മ ആലിയ നേരത്തേ 'ദ ഗാര്‍ഡിയന്' നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചിരുന്നത്.
 

click me!