റിയാദ്: റെന്‍റ് എ കാർ മേഖലയിലും സൗദി സമ്പൂർണ സ്വദേശിവൽക്കരണത്തിലേക്ക്. ഈ മാസം 18 മുതൽ ഇത് പ്രാബല്യത്തിലാകും. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി.
അതേസമയം, രാജ്യത്തെ 96 ശതമാനം ജ്വല്ലറികളിലും സ്വദേശി വത്കരണം പൂർത്തിയായെന്ന് തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു. മൂന്നു മാസം മുന്പാണ് സൗദിയിലെ ജ്വല്ലറികളിൽ സന്പൂര്‍ണ്ണ സ്വദേശിവത്കരണം നിലവിൽ വന്നത്.
എന്നാൽ നിയമം നടപ്പിലാക്കിയെന്ന് ഉറപ്പ് വരുത്തുന്നതിന്നായി നടത്തിയ പരിശോധനകളിൽ വിവിധ ഭാഗങ്ങളിലായി 535 നിയമ ലംഘനങ്ങൾ കണ്ടെത്തി.
ഇതിൽ കൂടുതലും സ്വദേശി വത്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടാണ്. മൂന്നു മാസത്തിനിടെ 14213 ജ്വല്ലറികളിലാണ് തൊഴിൽ മന്ത്രാലയം പരിശോധന നടത്തിയത്. അതേസമയം ഈ മാസം 18 മുതല്‍ റെന്‍റ് കാര്‍ ഓഫീസുകളിൽ സമ്പൂര്‍ണ സ്വദേശി വത്കരണം നിലവിൽ വരും.
ഇതിനു മുന്നോടിയായി റെന്‍റ് എ കാര്‍ ഓഫീസ് നടത്തിപ്പുകരെ ബോധവത്കരിക്കുന്നതുമായി ബന്ധപ്പെട്ടു തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഓഫീസുകൾ സന്ദര്‍ശിക്കാൻ തുടങ്ങി. സ്വദേശി വത്കരണം നടപ്പിലാക്കാതെ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.