
തിരുവനന്തപുരം: തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തിയതായി കേന്ദ്രകാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം നേരത്തെയാണ് ഇക്കുറി കാലവര്‍ഷം എത്തിയത്.
ലക്ഷദ്വീപിലെ മിനിക്കോയി,അമിനി കേരളത്തിലെ തിരുവനന്തപുരം,പുനലൂര്‍,കൊല്ലം, ആലപ്പുഴ,കോട്ടയം,കൊച്ചി,തൃശ്ശൂര്‍,കോഴിക്കോട്, തലശ്ശേരി,കണ്ണൂര്‍, കര്‍ണാടകയിലെ മംഗലാപുരം,കുഡുലു എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പതിനാല് കേന്ദ്രങ്ങളില്‍ എട്ട് ഇടത്ത് എങ്കിലും തുടര്‍ച്ചയായി രണ്ട് ദിവസം 2.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ മണ്‍സൂണ്‍ കേരളതീരത്ത് എത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിക്കാം എന്നാണ് കീഴ്വഴക്കം. എന്നാല്‍ ഇക്കുറി 13 കേന്ദ്രങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
മണ്‍സൂണ്‍ എത്തിയതോടെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിദഗ്ദ്ധര്‍ അറിയിച്ചു. കേരളം,കര്‍ണാടക,ഗോവ,മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ തീരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും ഇടിമിന്നലിലും 13 പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. ഇന്നും നാളേയും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam