തമിഴ്നാട്ടില്‍ എഡിഎംകെ സര്‍ക്കാറിന് അഗ്നിപരീക്ഷ

By Web DeskFirst Published Jun 14, 2017, 8:09 AM IST
Highlights

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ അണ്ണാ ഡിഎംകെ എംഎൽഎമാർ വിശ്വാസവോട്ടിന് കോഴ വാങ്ങിയെന്ന വിവാദം കത്തിപ്പടരുന്നതിനിടെ ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങും. കോഴവിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിശ്വാസവോട്ട് അസാധുവാക്കണമെന്ന പ്രമേയം ഡിഎംകെ കൊണ്ടുവന്നാൽ സഭ ബഹളത്തിൽ മുങ്ങാനാണ് സാധ്യത. പാർട്ടിയിൽ അധികാരത്തർക്കം തുടരുമ്പോൾ മൂന്നാഴ്ച നീളുന്ന സമ്മേളനത്തിൽ 33 എംഎൽഎമാരടങ്ങിയ ടിടിവി ദിനകരൻ പക്ഷം എന്തു നിലപാടെടുക്കുമെന്നതും നിർണായകമാണ്.

ബജറ്റവതരണത്തിന് ശേഷം നടക്കുന്ന നിയമസഭാസമ്മേളനത്തിൽ ജിഎസ്ടി ബില്ല് പാസ്സാക്കുന്നതുൾപ്പടെയുള്ള ഒട്ടേറെ സുപ്രധാനതീരുമാനങ്ങളാണ് നടപ്പാക്കാനുള്ളത്. ഇവിടെയാണ് വിശ്വാസവോട്ടിന് കോഴവിവാദവും ഭരണകക്ഷിയിലെ ആഭ്യന്തരകലഹവും നിർണായകമാകുന്നത്. വോട്ടിന് പത്ത് കോടി രൂപ വരെ കോഴ വാങ്ങിയെന്ന എംഎൽഎമാരുടെ വെളിപ്പെടുത്തൽ പുറത്തുവന്ന പശ്ചാത്തലത്തിൽ വിശ്വാസവോട്ട് അസാധുവാക്കണമെന്ന ആവശ്യം ഡിഎംകെ ഉന്നയിക്കുമെന്നുറപ്പ്. 


നിയമസഭയിൽ ആകെ - 235 പേർ
തെരഞ്ഞെടുക്കപ്പെട്ടവർ - 234
നോമിനേറ്റഡ് അംഗം - 1

ഇതിനു പിന്നാലെ സുപ്രധാനബില്ലുകളിൽ 33 എംഎൽഎമാരുള്ള ദിനകരൻ പക്ഷം നിസ്സഹകരിച്ചാൽ എടപ്പാടി സർക്കാരിന് പിന്നെ ആയുസ്സുണ്ടാകില്ല. നേരത്തേ നടന്ന വിശ്വാസവോട്ടെടുപ്പിന്‍റെ ആറു മാസത്തെ ആനുകൂല്യം റദ്ദാക്കി വീണ്ടും വിശ്വാസവോട്ടെടുപ്പ് നടത്താൻ പ്രതിപക്ഷത്തിന് ആവശ്യപ്പെടാം. നിലവിൽ മൂന്നായി പിരിഞ്ഞ അണ്ണാ ഡിഎംകെയുടെയും പ്രതിപക്ഷത്തിന്‍റെയും അംഗബലം ഇങ്ങനെയാണ്. 

അണ്ണാ ഡിഎംകെ ആകെ - 136 പേർ
സ്പീക്കറെയും ജയലളിതയെയും ഒഴിവാക്കിയാൽ - 134

എടപ്പാടി പക്ഷം - 89
ദിനകരൻ പക്ഷം - 33
ഒപിഎസ് പക്ഷം - 12
ദിനകരൻ പക്ഷത്തിന്‍റെ നിലപാട് നിർണായകം

പ്രതിപക്ഷത്ത് ആകെ - 98
കരുണാനിധിയെ ഒഴിവാക്കിയാൽ - 97
ഡിഎംകെ - 89 
കോൺഗ്രസ് - 8
മുസ്ലീം ലീഗ് - 1

ദിനകരൻ പക്ഷത്ത് 33 എംഎൽഎമാരുള്ളപ്പോൾ പ്രധാനപ്രതിപക്ഷപാർട്ടിയായ ഡിഎംകെയുടെ അംഗബലമേ എടപ്പാടി പക്ഷത്തിനുള്ളൂ. 89 പേർ. ഒപിഎസ് പക്ഷത്ത് 12 പേരാണ്. പ്രതിപക്ഷപാർട്ടികളെല്ലാം ചേർന്ന് 98 എംഎൽഎമാരുണ്ടെന്നത് എടപ്പാടി സ‍ർക്കാരിന്‍റെ നിലനിൽപ് തന്നെ പരുങ്ങലിലാക്കുന്നു. ഇതിനിടെ, ജയലളിതയുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ഒപിഎസ്സിന്‍റെ തീരുമാനമെന്ന് സൗത്ത് മധുര എംഎൽഎ ശരവണൻ പറയുന്ന ദൃശ്യങ്ങൾ കൂടി പുറത്തായതോടെ ഒപിഎസ് ക്യാംപ് പ്രതിരോധത്തിലായി. ഒപ്പം ബിജെപി പിന്തുണയോടെ കേന്ദ്രമന്ത്രി സ്ഥാനം ഒപിഎസ് വാഗ്ദാനം നല്‍കിയെന്ന എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ബിജെപിയേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

 

 

click me!