
മാഞ്ചസ്റ്റര്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപെട്ട വൈല്‍ഡ് ബോര്‍സ് ഫുട്ബോള്‍ ടീമിനെയും രക്ഷാപ്രവര്‍ത്തകരെയും ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് ക്ഷണിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. വരുന്ന സീസണിലെ മത്സരം വീക്ഷിക്കാനാണ് മാഞ്ചസ്റ്റര്‍ തട്ടകത്തിലേക്ക് ഇവര്‍ക്ക് ക്ഷണം ലഭിച്ചത്. ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപെടുത്തിയെന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നുവെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറിയിച്ചു.
ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും ഒരു പരിശീലകനെയും 17 ദിവസത്തെ കഠിന പ്രയത്നത്തിനൊടുവില്‍ ഇന്നാണ് രക്ഷപെടുത്തിയത്. നേരത്തെ ലോകകപ്പ് ഫൈനലില്‍ അതിഥികളായി ഇവരെ ഫിഫ ക്ഷണിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യ പരിഗണനയെന്നും അതിനാല്‍ ടീം ഫൈനലിന് എത്തില്ലെന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. ഇവരോട് ഒരാഴ്ച്ച ആശുപത്രിയില്‍ തങ്ങാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ജൂൺ 23 നാണ് 11 മുതൽ 16 വരെ പ്രായമുളള 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും അടങ്ങുന്ന ഫുട്ബോൾ സംഘം ചിയാങ് റായിൽ ഗുഹ കാണാൻ കയറിയത്. മഴ പെയ്ത് ഗുഹയിൽ വെള്ളം കയറിയതോടെ പുറത്തുവരാൻ കഴിയാതെയായി. ഗുഹയ്ക്ക് പുറത്തുണ്ടായിരുന്ന ഇവരുടെ ബാഗുകളും ഷൂസുകളും കണ്ട വനപാലകരാണ് ഗുഹയിൽ ആളുണ്ടെന്ന വിവരം പുറംലോകത്തെയറിയിച്ചത്.
ആയിരത്തിലധികം പേർ പങ്കെടുത്ത 9 ദിവസം നീണ്ട തെരച്ചിലിന് ശേഷമാണ് ഗുഹയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ കഴിഞ്ഞത്. മൂന്ന് ദിവസം കൊണ്ടാണ് ഓരോരുത്തരെയായി പുറത്തെത്തിച്ചത്. 90 മുങ്ങല്‍ വിദഗ്ധരടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു മുങ്ങല്‍ വിദഗ്ധന്‍ മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam