
കോട്ടയം: ഗര്‍ഭിണിയെ കൊന്ന് ചാക്കിൽ കെട്ടി റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച കേസിൽ പ്രതിയെ പിടികൂടാന്‍ നിർണായകമായത് മൃതശരീരം പൊതിഞ്ഞ പ്ലാസ്റ്റികിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം. പ്രതി മൃതദേഹം പൊതിയാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കവറിലെ ബാർ കോഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. അശ്വതിയുടെ അയൽവാസിയും കുന്നുകുളം സ്വദേശിയുമായ യൂസഫ് ആണ് ഏറ്റുമാനൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം അതിരമ്പുഴ സ്വദേശിയായ അശ്വതിയുടെ മൃതദേഹം ഐക്കരക്കുന്നിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപം കണ്ട പ്ലാസ്റ്റിക് ടാർപ്പോളിൻ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം പുരോഗമിച്ചത്. അന്വേഷണത്തിൽ ഇത് മംഗലാപുരത്ത് നിന്നുള്ള കൊറിയർ ഏജൻസി കോട്ടയത്തേക്ക് അയച്ചതാണെന്ന് പൊലീസ് കണ്ടെത്തി. തുടരന്വേഷണത്തിൽ ഇത് കോട്ടയെത്തെ യൂസഫിന്റെ വിലാസത്തിൽ വന്നിട്ടുള്ളതാണെന്നും കണ്ടെത്തി.തുടർന്ന് യൂസഫിനെ ചോദ്യം ചെയ്തപ്പോൾ പാർസൽ തനിക്ക് വന്നതാണെന്നും ഇതിന്‍റെ കവർ മാസങ്ങൾക്ക് മുൻപ് താൻ മെഡിക്കൽ കോളേജ് ഭാഗത്ത് ഉപേക്ഷിച്ചെന്നും യൂസഫ് മൊഴി നൽകി.
ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് യൂസഫിന്‍റെ വീടും പരിസരത്തും നടത്തിയ പരിശോധനയിൽ കൊലപാതകം സംബന്ധിച്ച വ്യക്തമായ തെളിവുകൾ ലഭിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് ഡിവൈഎസ്‍പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം യൂസുഫിന്‍റെ വീട്ടിലത്തെി പരിശോധന നടത്തിയത്.
വീട് പൂട്ടിയിരുന്നതിനാല്‍ സമീപത്തുള്ള ഒരു വര്‍ക്ഷോപ് ഉടമയുടെ സഹായത്തോടെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്. വീടിനുള്‍ഭാഗം വൃത്തിയായി കഴുകിയിരുന്നതിനാല്‍ വിരലടയാള വിദഗ്‍ധരുടെ പരിശോധനയിലൂടെ കൊലപാതകം വീട്ടിനുള്ളില്‍ തന്നെയാണ് നടത്തിയതെന്ന് പൊലീസ് നിഗമനത്തിലത്തെി.
മൂന്നുവർഷം മുൻപാണു ബഷീർ അതിരമ്പുഴയിൽ വീടുവാങ്ങി താമസിക്കാനെത്തിയത്. ഭാര്യ വിദേശത്താണ്. എതിർവീട്ടിൽ അച്ഛനോടൊപ്പമാണ് അശ്വതി താമസിച്ചിരുന്നത്. അശ്വതിയുമായി ബഷീർ അടുപ്പത്തിലായെന്നു പൊലീസ് പറയുന്നു. ഗർഭിണിയാണെന്നറിഞ്ഞതോടെ അശ്വതിയെ ബഷീർ വിവിധ സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ആറുമാസം മുൻപ് അശ്വതിയെ കോഴഞ്ചേരിയിലെ ബന്ധുവീട്ടിൽ കൊണ്ടുവിടുകയും അവിടെ തയ്യൽക്കടയിൽ ജോലിക്കു നിർത്തുകയും ചെയ്തു. അവിടെനിന്നു പോയ അശ്വതിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കോഴഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
അതേസമയം ഭോപ്പാലിലെ ബന്ധുവിന്‍റെ വീട്ടിലും എറണാകുളത്തു ഹോസ്റ്റലിലും ഉൾപ്പെടെ പല സ്ഥലങ്ങളിൽ അശ്വതിയെ ബഷീർ മാറ്റിപ്പാർപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗർഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അശ്വതി സമ്മതിച്ചില്ല. ഒരു മാസമായി അതിരമ്പുഴയിലെ സ്വന്തം വീട്ടിൽത്തന്നെ ഒളിച്ചുതാമസിപ്പിച്ചിരിക്കുകയായിരുന്നു. ബഷീറിന്റെ വീട്ടിൽ ഇരുന്നാൽ സ്വന്തം വീടു കാണാമല്ലോ എന്നു പറഞ്ഞ് അശ്വതിയെ കൂട്ടിക്കൊണ്ടു വരികയായിരുന്നത്രേ.
ശനിയാഴ്ച രാത്രിയിൽ ഇവിടെവച്ചു കൊലപ്പെടുത്തിയശേഷം ഒരുദിവസം മൃതദേഹം പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് അടുത്തദിവസം കാറില്‍ തനിയെ കൊണ്ടുപോയി റബര്‍ തോട്ടത്തില്‍ തള്ളിയത്. കാറിലും വീട്ടിലും വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam