സൗദിയിലെ മദീനയിലും ഖത്തീഫിലും ചാവേര്‍ ആക്രമണം: അഞ്ച് മരണം

By Asianet NewsFirst Published Jul 4, 2016, 6:51 AM IST
Highlights

സൗദിയിലെ മദീനയിലും ഖത്തീഫിലും നടന്ന ഇരട്ട ചാവേര്‍ സ്ഫോടനങ്ങളില്‍ അഞ്ച് പേര്‍മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ കനത്ത സുരക്ഷിലാണ് രാജ്യം.

മദീന പ്രവാചക പള്ളിക്കു സമീപവും കിഴക്കന്‍ പ്രവിശ്യയിലെ ഖാത്തിഫില്‍ ഷിയ മസ്ജിദിനു സമീപവും ആക്രമണമുണ്ടായത്. പ്രാദേശിക സമയം വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ചാവേറുകളടക്കം അഞ്ചുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. മദീനയിലെ മസ്ജിദ് നബവിയുടെ സുരക്ഷാ ആസ്ഥാനത്തിനു സമീപം രണ്ടു ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. മക്ക കഴിഞ്ഞാല്‍ മുസ്ലിംങ്ങളുടെ ഏറ്റവും വലിയ പുണ്യസ്ഥലമാണ് മദീന. മസ്ജിദ് നബവിയിലെ സ്ഫോടനത്തിനു അരമണിക്കൂര്‍ മുമ്പാണ് ഖാത്തിഫിലെ ഷിയാമസ്ജിദിനു മുന്നിലും ആക്രമണം ഉണ്ടായത്. പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്ഫോടനത്തില്‍ പൊട്ടിത്തെറിക്കുകയായരിരുന്നു. സ്ഥലത്തുകണ്ട ശരീരഭാഗങ്ങള്‍ ചാവേറിന്‍റേതാണെന്നു കരുതുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രവാചകപള്ളിയിലേക്കുള്ള ചാവേറിന്‍റെ മുന്നേറ്റം സുരക്ഷാ വിഭാഗം തടഞ്ഞതിലൂടെ വന്‍ അപകടമാണ് ഒഴിവായത്. മക്കയിലേക്കെത്തിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ അപകട സമയത്ത് പള്ളിയിലുണ്ടായിരുന്നു. മണിക്കൂറുകള്‍ക്കിടെ നടന്ന മൂന്നു ചാവേര്‍ സ്‍ഫോടനങ്ങളുടെ ഞെട്ടലിലാണ് രാജ്യത്തെ ജനങ്ങള്‍. ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു പുറത്തു നടന്ന ചാവേര്‍സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചതിന്‍റെ പശ്ചാതലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിനിടെയാണ് ആരാധനാലയങ്ങള്‍സമീപം ചാവേറാക്രമണം നടന്നത്. പെരുന്നാളിനു തൊട്ടടുത്ത ദിവസം നടന്ന സ്ഫോടനങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പള്ളികളിലും തിരക്കേറിയസ്ഥലങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

 

click me!