
ദില്ലി: രാജസ്ഥാന്‍, ത്രിപുര, ദില്ലി പഞ്ചാബ് ഹരിയാന എന്നിവടങ്ങളില്‍ പൊടിക്കാറ്റടിച്ചു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി .
. ത്രിപുരയിൽ നിരവധി വീടുകൾ തകർന്നു. പൊടിക്കാറ്റിൽ ത്രിപുരയിൽ ഒരാൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ദില്ലിയിലെ എല്ലാ ഈവനിങ് സ്കൂളുകൾക്കും (സെക്കൻഡ് ഷിഫ്റ്റ്) ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിനിടെ രാജസ്ഥാന്‍, ഹരിയാന, ഉത്തപ്രദേശ് സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മധ്യപ്രദേശില്‍ 100 കിലോമീറ്റര്‍ അധികം വേഗത്തില്‍ കാറ്റ് അടിച്ചു. ശക്തമായ കാറ്റിനിടെ വീട് തകര്‍ന്ന് മൊരേനയില്‍ ഒരു സ്ത്രീയും കുട്ടിയും മരിച്ചു. മരം ഒടിഞ്ഞ് വീണ് ഉത്തര്‍പ്രദേശില്‍ പതിനൊന്ന് വയസ്സുകാരി മരിച്ചു.ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു.
ചണ്ഡീഗഡിലും അസ്സമിലും ശക്തമായ മഴ തുടരുകയാണ്. അസ്സമില്‍ മഴയെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു.മേഘാലയുമായി ബന്ധിപ്പിക്കുന്ന ഷിലോങ് സില്‍ച്ചര്‍ ദേശീയ പാതയും തകരാറിലായി. ഹരിയാനയിലും ചണ്ഡീഗഡിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, പടിഞ്ഞാറൻ യുപി, സിക്കിം, ബംഗാൾ എന്നിവിടങ്ങളിൽ തിങ്കളും ചൊവ്വയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
ദില്ലിയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം നേരത്തെ ഉത്തരേന്ത്യയില്‍ ഉണ്ടായ പൊടിക്കാറ്റിന്‍റെ അത്രയും ശക്തമായിരിക്കില്ലെന്നും ആശങ്ക ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, കേരളത്തിലും ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകൾക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam