
ദില്ലി: മുത്തലാഖിനെ ഭരണഘടനാപരമായി ചോദ്യം ചെയ്യാനാകില്ലെന്ന് മുസ്ളീം വ്യക്തനിയമ ബോര്‍ഡ് സുപ്രീംകോടതിയിൽ വാദിച്ചു. അയോദ്ധ്യയിലാണ് രാമൻ ജനിച്ചതെന്ന വിശ്വാസം പോലെ മുത്തലാഖും മുസ്ളീം സമുദായത്തിന്‍റെ വിശ്വാസമാണ്.
വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും ഭരണഘടനാലംഘനമാണെന്ന് വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടി. വാട്സപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സന്ദേശം അയച്ച് വിവാഹ മോചനം നടത്തുന്ന രീതി ശരിയാണോ എന്ന് വ്യക്തിനിയമ ബോര്‍ഡിനോട് സുപ്രീംകോടതി ചോദിച്ചു.
ഹര്‍ജിക്കാരുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വാദത്തിന് ശേഷമാണ് മുത്തലാഖ് കേസിൽ അഖിലേന്ത്യ മുസ്ളീം വ്യക്തിനിയമ ബോര്‍ഡിന്‍റെ വാദം തുടങ്ങിയത്. മുത്തലാഖ് 1400 വര്‍ഷമായി മുസ്ളീം സമുദായം പിന്തുടരുന്ന ഒരു വിശ്വാസമാണ്. അതിനെ ഭരണഘടനാപരമായി ചോദ്യം ചെയ്യാനാകില്ലെന്നെന്ന് മുസ്ളീം വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
അയോദ്ധ്യയിൽ രാമൻ ജനിച്ചുവെന്നത് ഹിന്ദുവിശ്വാസമാണ്. അതിനെ ഭരണഘടനാപരമായി എങ്ങനെ ചോദ്യം ചെയ്യാനാകും. അതുപോല തന്നെ മുസ്ളീം സമുദായത്തിന്‍റെ വിശ്വാസമായ മുത്തലഖിനെയും ഭരണഘടനാ അവകാശം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യാൻ സാധിക്കില്ല. മുത്തലഖ് നിരോധിച്ചാൽ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
നിയമം കൊണ്ടുവന്നില്ലെങ്കിൽ എന്തുചെയ്യുമെന്ന് മുസ്ളീം വ്യക്തിനിയമ ബോര്‍ഡ് ചോദിച്ചു. മുത്തലാഖ് ഇസ്ളാം വിശ്വാസത്തിന് എതിരാണെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദം തെറ്റാണ്. മുത്തലഖിനെ കുറിച്ച് ഹദീസ് ഗ്രന്ഥങ്ങളിൽ വരെ പരാമര്‍ശമുണ്ട്. ഇസ്ളാമിക വിശ്വാസത്തിന്‍റെ ഭാഗമായ മുത്തലാഖിനെ അതുകൊണ്ട് തന്നെ കണ്ണടച്ച് ഇല്ലാതാക്കാൻ സാധിക്കില്ല എന്നും കപിൽ സിബൽ വാദിച്ചു.
എന്നാൽ വിശ്വാസത്തിന്‍റെ ഭാഗമെന്ന് പറയുമ്പോഴും വാട്സപ്പ്, ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിലൂടെ സന്ദേശമയച്ച് വിവാഹ മോചനം നടത്തുന്നത് ശരിയാണോ എന്ന് കോടതി ചോദിച്ചു. കേസിൽ മുസ്ളീം വ്യക്തിനിയമ ബോര്‍ഡിന്‍റെ വാദം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam