പറക്കും തളികയെ പിന്തുടര്‍ന്ന് യുഎസ് നേവി ?

By Web deskFirst Published Mar 13, 2018, 6:58 PM IST
Highlights
  • മുട്ടയുടെ ആകൃതിയിലുളള ഒരു വസ്തു ഫൈറ്റര്‍ വിമാനത്തിന് മുന്നിലൂടെ മിന്നല്‍ വേഗതയില്‍ പറന്നു പോയി
  • അന്യഗ്രഹ ജീവികളുണ്ടോ? ഇല്ലയോ?

ന്യൂയോര്‍ക്ക്: പറക്കും തളികയ്ക്ക് സമാനമായ തിരിച്ചറിയാന്‍ പറ്റാത്ത വസ്തുവിനെ യുഎസ് നാവികസേനയുടെ വിമാനം പിന്തുടരുന്ന വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നു. 

2015-ന് അമേരിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് വച്ച് ചിത്രീകരിച്ചതെന്ന് പറയപ്പെടുന്ന ഈ വീഡിയോ ഇപ്പോള്‍ ആണ് പുറത്തു വരുന്നത്. യുഎസ് നാവികസേനയുടെ എഫ്.എ  18 സൂപ്പര്‍ ഹോണറ്റ് വിമാനത്തിന്റെ പൈലറ്റാണ് അജ്ഞാത വസ്തുവിനെ പിന്തുടര്‍ന്നത്. 

മുട്ടയുടെ ആകൃതിയിലുളള ഒരു വസ്തു ഫൈറ്റര്‍ വിമാനത്തിന് മുന്നിലൂടെ മിന്നല്‍ വേഗതയില്‍ പറന്നു പോവുകയായിരുന്നു. പിന്നീടുളള ഏതാനും സെക്കന്റുകള്‍കൊണ്ട് അദൃശ്യ വസ്തുവിനെ പിന്‍തുടര്‍ന്ന് പൈലറ്റ് നിരീക്ഷണം നടത്തി.

അഞ്ജാത വസ്തുവിന്റെ മുപ്പത് സെക്കന്‍ഡോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഇയാള്‍ പിന്നീട് അധികൃതര്‍ക്ക് കൈമാറി. 2015 ല്‍ ചിത്രീകരിച്ച നേവിയുടെ ഈ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടത് സ്റ്റാര്‍സ് അക്കാഡമി ഫോര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് എന്ന സ്വകാര്യ ഗവേഷണ മാധ്യമ സ്ഥാപനമാണ്. പറക്കുതളിക അഥവാ അണ്‍ ഐഡറ്റിഫൈഡ് ഫൈയിങ് ഒബ്ജക്റ്റ് (യു.എഫ്.ഓ.) പോലെയുളളത് എന്നാണ് വാര്‍ത്ത പുറത്തുവിട്ട സ്ഥാപനം ഈ ഇതിനെ വിശേഷിപ്പിക്കുന്നത്

യുഎസ്
പ്രതിരോധ വകുപ്പിന്‍റെ ശേഖരത്തിലെ ഈ വീഡിയോ പുറത്തുവന്നതോടെ ലോകത്തിന്‍റെ നാനാഭാഗത്തും വലിയ ചര്‍ച്ചകള്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. അന്യഗ്രഹ ജീവികളുണ്ടോ? ഇല്ലയോ? എന്നരീതിയിലാണ് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. ഫൈറ്റര്‍ ജെറ്റ് പറത്തിയ ആ പൈലറ്റ് ആരാണെന്നിതുവരെ അറിവായിട്ടില്ല. പറക്കും തളിക വിഷയത്തില്‍ യു. എസ്. പ്രതിരോധ വകുപ്പിന്‍റെ ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.      

click me!