
ലണ്ടൻ: വനിതാ സെക്രട്ടറിയോട് ലൈംഗിക കളിപ്പാട്ടം വാങ്ങി നൽകാൻ ആവശ്യപ്പെടുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത മന്ത്രിക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്താരാഷ്ട്ര വാണിജ്യ വ്യാപാര മന്ത്രിയായ മാർക് ഗാർണിയക്കെതിരെയാണ് സെക്രട്ടറി കാരളിൻ എഡ്മണ്ട്സണ്‍ പരാതി നല്‍കിയത്. മന്ത്രിമാരുടെ ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ച പരാതികള്‍ നിരന്തരം ഉയരുന്നതിനിടെ ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
2010ല്‍ ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക് വിളിച്ചുകൊണ്ടുപോയ ശേഷം അവിടെ നിന്ന് രണ്ട് കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുക്കണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി. ഒരെണ്ണം തന്റെ ഭാര്യയ്ക്കും മറ്റൊന്ന് തന്റെ ഓഫീസിലെ ഒരു ജീവനക്കാരിക്കും വേണ്ടിയാണെന്നും മാർക് ഗാർണിയ പറഞ്ഞുവെന്നും ദ സണ്‍ഡേ മെയില്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാരളിൻ എഡ്മണ്ട്സണ്‍ പറഞ്ഞു. മറ്റൊരിക്കല്‍ ഒരു ബാറില്‍ വെച്ച് മറ്റുള്ളവര്‍ കേള്‍ക്കെ മന്ത്രി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും അവര്‍ പറഞ്ഞു. താന്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് പോയി മറ്റൊരു എം.പിക്ക് വേണ്ടി ജോലി ചെയ്യുമെന്ന് അദ്ദേഹം ഭയന്നിരുന്നെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ സംസാരിച്ചതെന്നും കാരളിന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രണ്ട് സംഭവങ്ങളും സത്യമാണെന്ന് സമ്മതിച്ച മാർക് ഗാർണിയ എന്നാല്‍ അവയില്‍ ലൈംഗിക ചൂഷണമില്ലായിരുന്നുവെന്ന് വാദിക്കുന്നു. സംഭവങ്ങളില്‍ അന്ന് കാരളിന് പ്രശ്നമൊന്നും ഇല്ലായിരുന്നെന്നും പിന്നീട് തന്നോടുണ്ടായ നീരസമാണ് പഴയ സംഭവങ്ങള്‍ പരാതിപ്പെടാന്‍ കാരണമായത്. 2010ൽ നടന്ന സംഭവം ഇപ്പോൾ പുറത്തുവിടുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സംഭവത്തെ തമാശയായി കാണാനാകില്ലെന്നും അത്തരത്തിലായിരുന്നില്ല മന്ത്രിയുടെ സംസാരമെന്നും കാരളിൻ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam