
ബംഗളുരു: സുരക്ഷാച്ചെലവിനത്തില്‍ കര്‍ണാടക പൊലീസ് വന്‍തുക ആവശ്യപ്പെട്ടതോടെ അബ്ദുന്നാസര്‍ മദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തില്‍. വിമാനടിക്കറ്റ് നിരക്ക് കൂടാതെ പതിനാല് ലക്ഷത്തി എണ്‍പതിനായിരം രൂപ നല്‍കണമെന്നാണ് പൊലീസ് നിലപാട്. താങ്ങാനാകാത്ത തുകയാണിതെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു.
ഓഗസ്റ്റ് ഒന്ന് മുതല്‍ പതിനാല് വരെ കേരളത്തില്‍ തങ്ങാനാണ് അബ്ദുന്നാസര്‍ മദനിക്ക് തിങ്കളാഴ്ച സുപ്രീംകോടതി അനുമതി നല്‍കിയിയത്. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരിയില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അന്‍വാര്‍ശ്ശേരിയില്‍ മാതാവിനെ കാണാനുമായിരുന്നു അനുമതി. സുരക്ഷയ്ക്കായി മദനിയോടൊപ്പം പോകുന്ന ഉദ്യോഗസ്ഥരുടെ ചെലവ് വഹിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുക എത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ലഭിച്ച ശേഷം ബുധനാഴ്ച യാത്ര തിരിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയ്ക്കാണ് സുരക്ഷാ ചെലവിനത്തില്‍ പൊലീസ് വന്‍തുക ആവശ്യപ്പെട്ടത്.
രണ്ട് എസിപിമാരടക്കം പത്തൊന്‍പത് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതലയുണ്ടാവുക. ഇവര്‍ക്ക് പതിമൂന്ന് ദിവസത്തേക്കായി നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനാല് ലക്ഷത്തി എണ്‍പതിനായിരം രൂപ.വിമാനടിക്കറ്റ് നിരക്ക് കൂടാതെയാണിത്. ഇത്രയും തുക നല്‍കി കേരളത്തില്‍ പോവുക അസാധ്യമാണെന്ന് മദനിയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയുളള സുപ്രീംകോടതി ഉത്തരവില്‍ കുറഞ്ഞ തുക മാത്രമേ ആവശ്യപ്പെടാവൂ എന്ന് രേഖപ്പെടുത്തേണ്ടതില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞിരുന്നു. പരമാവധി കുറഞ്ഞതുകയേ ഈടാക്കൂ എന്ന് അഭിഭാഷകന്‍ വാക്കാല്‍ ഉറപ്പുനല്‍കിയിരുന്നെന്നാണ് മദനിയുടെ അഭിഭാഷകന്‍ പറയുന്നത്. ഇത് ലംഘിച്ചാണ് വന്‍തുക ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ കേരളത്തിലേക്ക് പോയപ്പോള്‍ രണ്ട് ഉദ്യോഗസ്ഥരുടെ ചെലവ് മാത്രമാണ് മദനി വഹിച്ചിരുന്നത്. സുരക്ഷാച്ചെലവിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിക്കാനുളള ആലോചനയിലാണ് മദനിയുടെ അഭിഭാഷകര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam